SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 PM IST

നിർമ്മാണപ്രവർത്തനങ്ങളിൽ പൊതു ഡിസൈൻ കൊണ്ടുവരും: മന്ത്രി കോഴിക്കോടിന്റെ ടൂറിസം മാപ്പിൽ വേറിട്ട കാഴ്ചയാവാൻ വയലട

riyas
വയലട റൂറൽ ടൂറിസം ഡെവലപ്‌മെന്റ് പദ്ധതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജില്ലയുടെ ടൂറിസം മാപ്പിലേക്ക് പുതു ചരിത്രമെഴുതാൻ ഇനി വയലടയും. പേരുപോലെ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വയലും അതിന്റെ മനോഹാരിത അറിഞ്ഞാസ്വാദിക്കാനുള്ള വിനോദ സഞ്ചാരഇടങ്ങളും ചുറ്റും പുഴയും തോടുകളുമൊക്കെയായി സംസ്ഥാനത്തെ മറ്റ് ടൂറിസ്റ്റ് ഇടങ്ങളിൽ നിന്ന് വേറിട്ടുള്ള സഞ്ചാര ഇടമാണിന്ന് വയലട. അവിടത്തെ ടൂറിസംസാദ്ധ്യത അടുത്തറിഞ്ഞ് 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. പവലിയൻ, പ്രധാന കവാടം, സൂചനാബോർഡുകൾ, ലാൻഡ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങൾ, ഫുഡ് കോർട്ട്, കോഫീഷോപ്പ്, സോളാർ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷൻ സെന്റർ,വ്യൂ പോയിന്റ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ട പ്രധാന ഘടകങ്ങൾ. വയലട റൂറൽ ടൂറിസം ഡെവലപ്‌മെന്റ് പദ്ധതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത്, ടൂറിസം മേഖലകളിൽ ഒരു പൊതു ഡിസൈൻ നയം കൊണ്ടുവരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലങ്ങളുടെ ചുവട്ടിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കും. അവ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കും. വിവിധ ജില്ലകളിൽ ഇത്തരം പദ്ധതികൾ ആവിഷ്‌കരിച്ചു കഴിഞ്ഞു. വയലടയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ പ്ലോട്ടുകളിലായാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സ്വകാര്യവ്യക്തികളിൽ നിന്നും വിട്ടുകിട്ടിയ സ്ഥലത്താണ് വയലട റൂറൽ ടൂറിസം ഡെവലപ്‌മെന്റ് പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പിലാക്കിയത്. വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ഡി.ടി.പി.സി മുഖേന നടപ്പാക്കുന്ന ഈ പദ്ധതിയുടെ നിർവഹണ ഏജൻസി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെ.ഇ.എൽ) ആണ്. കെ.എം സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി. ജി അഭിലാഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ജില്ലാ വികസന കമ്മിഷണർ എം.എസ് മാധവിക്കുട്ടി, മണ്ഡലം വികസന സമിതി അദ്ധ്യക്ഷൻ ഇസ്മയിൽ കുറുമ്പൊയിൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എ.ഡി.എം സി മുഹമ്മദ് റഫീഖ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ടി.നിഖിൽ ദാസ് നന്ദിയും പറഞ്ഞു.

50പാലങ്ങളെ ദീപാലംകൃതമാക്കി

ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും

പൂർത്തിയാക്കിയത് 35 പാലങ്ങൾ, പുരോഗമിക്കുന്നത് 143 പ്രവൃത്തികൾ

കോഴിക്കോട്: പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം 35 പാലം പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചക്കിട്ടപാറ പഞ്ചായത്തിലെ തിമിരിപ്പുഴ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 489.49 കോടിയുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. ചെറുതും വലുതുമായി 143 പാലം പ്രവൃത്തികളാണ് സംസ്ഥാനത്തുടനീളം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. 85 പ്രവൃത്തികൾക്ക് ഭരണാനുമതിയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലങ്ങളെ ആകർഷകമാക്കാൻ പ്രത്യേക പദ്ധതികളും വകുപ്പ് ആവിഷ്‌ക്കരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. കേരളത്തിലെ 50 പാലങ്ങളെ ദീപാലംകൃതമാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഡിസൈൻ പോളിസി ശിൽപശാലയിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ കരട് തയ്യാറാക്കി. ഇത് സർക്കാരിന് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഡിസൈൻ പോളിസി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പന്നിക്കോട്ടൂർ പറമ്പൽ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കുറ്റ്യാടി പുഴയ്ക്ക് കുറുകെ ഓപ്പൺ ഫൗണ്ടേഷനോടു കൂടി കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ മൂന്ന് സ്പാനുകളിലായിട്ട് 78 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. ഇരു വശങ്ങളിലും കരിങ്കൽ പാർശ്വഭിത്തിയോട് കൂടി ബി.എം, ബി.സി ഉപരിതലമുള്ള അനുബന്ധ റോഡും നിർമ്മിക്കുന്നുണ്ട്. 8.44 കോടി രൂപയാണ് പാലം നിർമ്മിക്കുന്നതിനായി അനുവദിച്ചത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു വിശിഷ്ടാതിഥിയായി. സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ മിനി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി.കെ ശശി, ഇ.എം ശ്രീജിത്ത്, ബിന്ദു വത്സൻ, പഞ്ചായത്തംഗം കെ.എ ജോസുകുട്ടി, എം.എം പ്രദീപൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.സി സുരാജൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സ്വാഗതവും എക്‌സിക്യൂട്ടീവ് എൻജിനീയർ ബി.അജിത് കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.