ഗുരുവായൂർ: ഹോട്ടൽ നടത്തിപ്പുകാരെ ഫോണിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹോട്ടൽ പരിശോധനകൾ 'ഒഴിവാക്കാൻ' ഇടനിലക്കാരെന്ന വ്യാജേനയാണ് ഹോട്ടൽ നടത്തിപ്പുകാരെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടുന്നത്. ഗുരുവായൂരിലെ ടേസ്റ്റ് പാലസ്, ഫുഡ് ടാസ എന്നീ ഹോട്ടലുകളുടെ ഉടമ കെ.ആർ. അക്ഷയിനാണ് കഴിഞ്ഞ ദിവസം ഫോണിൽ വിളി വന്നത്.
ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ ലേഖകൻ എന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. പണം നൽകിയാൽ പിന്നെ ഹോട്ടലിൽ ഒരു പരിശോധനയും ഉണ്ടാവില്ലെന്ന ഉറപ്പ് നൽകിയായിരുന്നു സംസാരം. 15000 രൂപയാണ് ഓൺലൈൻ ലേഖകനെന്ന് പരിചയപ്പെടുത്തിയ ആൾ ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വാർത്ത നൽകി പൂട്ടിക്കുമെന്ന ഭീഷണിയുമുണ്ട്. തങ്ങൾ വഴി പൂട്ടിച്ച ഹോട്ടലുകളുടെ പട്ടികയും നിരത്തിയാണ് 'ഓൺലൈൻ ലേഖകന്റെ' ഭീഷണി. സംസ്ഥാനത്ത് ഈയിടെ പൂട്ടിയ ഹോട്ടലുകൾക്കെല്ലാം പിന്നിൽ തങ്ങളാണെന്നാണ് അവകാശവാദവും ഇയാൾ മുന്നോട്ട് വെച്ചു. അക്ഷയ് ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗുരുവായൂരിൽ പല ഹോട്ടൽ ഉടമകൾക്കും ഇത്തരം വിളി എത്തിയിട്ടുണ്ട്. ഗുരുവായൂരിലെ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചതിനെ പല രീതിയിൽ വ്യാഖ്യാനിച്ച് നേരത്തെ കടുത്ത സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഗുരുവായൂരിലെ ഹോട്ടലുകളിൽ ഒന്നും തന്നെ കയറരുതെന്നാണ് ഒരു കൂട്ടർ പ്രചരിപ്പിച്ചതെങ്കിൽ നോൺ വെജ് ഭക്ഷണം നൽകുന്ന ഹോട്ടലുകളെ ബഹിഷ്‌കരിക്കാനായിരുന്നു ഒരു കൂട്ടരുടെ ആഹ്വാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |