കൊച്ചി: പൊലീസിന്റെ ഉറക്കം കെടുത്തിയ മുളകുപൊടി വിതറി മാലപൊട്ടിക്കുന്ന മോഷ്ടാവ് ഒടുവിൽ പിടിയിലായി. ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കലൂർ ആസാദ് റോഡ് പവിത്രൻലെയിൻ ബ്ലാവത്ത് വീട്ടിൽ എം. രതീഷാണ് (35) അറസ്റ്റിലായത്. പാലക്കാട് ആലത്തൂർ സ്വദേശിയായ ഇയാൾ മറ്റൊരു കവർച്ചയ്ക്ക് പദ്ധതിയിട്ടുള്ള യാത്രയ്ക്കിടെ ഇന്നലെ പുലർച്ചെ ജില്ലയിൽ ആദ്യകവർച്ച നടത്തിയ എളമക്കരയിൽ വച്ചുതന്നെ കുടുങ്ങുകയായിരുന്നു. എളമക്കരയിൽ രണ്ടും പാലാരിവട്ടത്ത് ഒരു കേസുമാണ് ഇയാൾക്കെതിരെയുള്ളത്. ഇരുകേസുകളിലും കുറ്റംസമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡിസംബറിൽ പാലക്കാട് ആലത്തൂരിൽ പാടവരമ്പത്തുകൂടി പോകുകയായിരുന്ന വൃദ്ധയെ കനാലിൽ തള്ളിയിട്ട് മാലപൊട്ടിച്ചതും ഇയാളാണെന്ന് വ്യക്തമായി. പുലർച്ചെ ആരാധനാലയങ്ങളിൽ തനിയെ പോകുന്ന സ്ത്രീകളുടെ മുഖത്ത് മുളകുപൊടി വിതറി മാലപൊട്ടിച്ച് ബൈക്കിൽ നടന്നുകളയുന്നതാണ് ഇയാളുടെ രീതി. മുളകുപൊടി വിതറിയുള്ള മാലപൊട്ടിക്കൽ പതിവായതോടെ പ്രത്യേകസംഘത്തെ കമ്മിഷണർ നിയോഗിച്ചിരുന്നു.
ഈമാസം 18ന് എളമക്കരയിലായിരുന്നു ആദ്യമാലപൊട്ടിക്കൽ നടന്നത്. കാൽനട യാത്രക്കാരിയായ സ്ത്രീയാണ് കവർച്ചയ്ക്ക് ഇരയായത്. അന്ന് കവർന്നത് മുക്കുപണ്ടായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി.തൊട്ടടുത്ത ദിവസം വീണ്ടും മാലപൊട്ടിക്കൽ നടന്നു. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിനു സമീപത്തുവച്ച് വയോധിക കവർച്ചയ്ക്ക് ഇരയായി. രണ്ടുപവന്റെ മാലനഷ്ടപ്പെട്ടു. പ്രതിയെ കണ്ടെത്താനായില്ല. 25ന് എളമക്കരയിൽ വീണ്ടും മാലപൊട്ടിക്കൽ നടന്നതോടെ പൊലീസിന് പണിയായി. 20കാരിയുടെ ഒരു പവന്റെ മാലയാണ് മൂന്നാമത് കവർന്നത്. തുടർന്നാണ് വിവിധ സ്റ്റേഷനുകളിൽ നിന്ന് പ്രതിയെ പിടികൂടാനായി പ്രത്യേകസംഘത്തെ നിയോഗിച്ചത്.
ഇരയെ കണ്ടെത്താൻ എത്രദൂരംവരെയും സഞ്ചരിക്കുമെന്നാണ് രതീഷ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ആലുവയിൽനിന്ന് ബൈക്ക് ഓടിച്ച് ആലത്തൂർ പോയാണ് ഇവിടെ മാലപൊട്ടിക്കൽ നടത്തിയത്. നേരം പുലരും മുമ്പ് സ്ഥലം വിടും. പൊലീസിനെ കബളിപ്പിക്കാൻ വിവിധ വഴികളിലൂടെയാണ് മടക്കസഞ്ചാരം. ഒന്നരവർഷം മുമ്പ് വിവാഹിതനായ ഇയാൾ ഭാര്യയെയും ബന്ധുക്കളെയും സൈൻബോർഡിന്റെ ജോലിക്കാരനാണെന്നാണ് തെറ്രിദ്ധരിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |