കോട്ടയം . ജില്ലയിലെ നാലിടങ്ങളിൽ അനുവദിച്ച ഫയർ സ്റ്റേഷനുകൾക്കായി സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടികൾ വൈകുന്നത് തിരിച്ചടിയാകുന്നു. കുമരകം, ഏറ്റുമാനൂർ, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഫയർ സ്റ്റേഷനുകൾക്ക് അനുമതി ലഭിച്ചത്. മുൻപ് വാടക കെട്ടിടങ്ങളെടുത്താണ് നിലയം സ്ഥാപിച്ചിരുന്നത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ സ്ഥലവും കെട്ടിടവുമുള്ളിടത്ത് നിലയം സ്ഥാപിക്കണമെന്നാണ് പുതിയ നിർദ്ദേശം. പി ഡബ്ലിയു ഡി നിർദ്ദേശിക്കുന്ന വാടക, ജല ലഭ്യത തുടങ്ങിയവയുണ്ടാകണം.
അതിനിടെ എരുമേലിയിൽ നിലയത്തിനായി ബി എസ് എൻ എൽ കെട്ടിടം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ 33 ജീവനക്കാരെ നിയമിക്കുന്നതിനുള്ള അനുമതിയും നൽകി. ഏറ്റുമാനൂരിൽ റവന്യു വകുപ്പിന്റെ സ്ഥലമാണ് ഫയർ സ്റ്റേഷനായി കണ്ടെത്തിയിട്ടുള്ളത്. മുണ്ടക്കയത്ത് സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. കുമരകത്ത് നിലയത്തിനായി പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടില്ല. എന്നാൽ ബി.എസ്.എൻ.എലിന്റെ കെട്ടിടം നൽകുമെന്നാണ് അധികൃതർ പറയുന്നത്.
പുതിയ സ്റ്റേഷനുകളിൽ വേണ്ടത്.
ജീവനക്കാർ 33.
മീഡിയം ടൈപ്പ് റെസ്‌ക്യൂ വെഹിക്കിൾ 1.
ആംബുലൻസ് 1.
ഫയർ ടെൻഡർ 1.
എമർജൻസി ടെൻഡർ 1.
നിലവിൽ എട്ട് സ്റ്റേഷനുകൾ.
പാമ്പാടി, ചങ്ങനാശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, ഈരാറ്റുപേട്ട, വൈക്കം, കടുത്തുരുത്തി.
ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ റെജി വി കുര്യാക്കോസ് പറയുന്നു.
സ്റ്റേഷനാവശ്യമുള്ള അടിസ്ഥാന സൗകര്യമുള്ള കെട്ടിടവും സ്ഥലവും ലഭിക്കാൻ വൈകുന്നതാണ് പദ്ധതി വൈകാൻ കാരണം. പേപ്പർ വർക്കുകൾ പുരോഗതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |