ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 100-ാം പിറന്നാൾ ആഘോഷിക്കുന്ന 2047ൽ ദാരിദ്ര്യമില്ലാത്തതും മധ്യവർഗം അഭിവൃദ്ധിപ്പെടുന്നതുമായ ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കണമെന്നും ആ സ്വപ്‌നം സഫലമാക്കാൻ നിർഭയമായി പ്രവർത്തിക്കുന്ന സ്ഥിരതയുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ കന്നി നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്‌ട്രപതി. കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ആംആദ്‌മി പാർട്ടിയും ബി.ആർ.എസും (ടി.ആർ.എസ്) പ്രസംഗം ബഹിഷ്‌കരിച്ചു.
ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറി. ഇന്ത്യ ലോകത്തിന് പരിഹാരം നൽകുന്ന രാജ്യമായി വളരുകയാണ്. ആധുനിക അടിസ്ഥാനസൗകര്യങ്ങൾ വരുന്നു. ഡിജിറ്റൽ ശൃംഖല വികസിത രാജ്യങ്ങൾക്ക് പോലും പ്രചോദനമാണ്. കുംഭകോണങ്ങളുടെയും അഴിമതിയുടെയും കാലം പോയി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. 25 വർഷത്തിനുള്ളിൽ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അടിത്തറയാണിത്.
സർജിക്കൽ ആക്രമണവും നിയന്ത്രണ രേഖയിലെ ചെറുത്തു നിൽപ്പും ജമ്മുകാശ്‌മീരിന്റെ 370-വകുപ്പ് റദ്ദാക്കലും മുത്തലാഖ് അടക്കമുള്ള സുപ്രധാന നടപടികളും സർക്കാരിന്റെ നേട്ടമാണ്. കൊവിഡിനെ നന്നായി കൈകാര്യം ചെയ്‌തു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം, ആയുഷ്മാൻ ഭാരത് യോജന, കൊവിഡ് കാലത്ത് നടപ്പാക്കിയ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, വഴിയോര കച്ചവടക്കാർക്കുള്ള പി. എം സ്വനിധി പദ്ധതി, പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങി മോദി സർക്കാരിന്റെ മിക്ക പദ്ധതികളും രാഷ്‌ട്രപതി പരാമർശിച്ചു. അയോധ്യ രാമക്ഷേത്രം മുതൽ ആധുനിക പാർലമെന്റ് മന്ദിരം വരെ സർക്കാരിന്റെ നേട്ടമായി രാഷ്‌ട്രപതി ഉയർത്തിക്കാട്ടി.
പ്രസംഗത്തിൽ നിന്ന്:
ആദായനികുതി പരിഷ്‌കാരങ്ങൾ ജനജീവിതം എളുപ്പമാക്കി.
ജൻധൻ-ആധാർ-മൊബൈൽ കൂട്ടിയിണക്കൽ വ്യാജ ഗുണഭോക്താക്കളെ തുടച്ചുനീക്കി
കൊവിഡ് കാലത്തും ദാരിദ്ര്യം തടഞ്ഞു.
പാവങ്ങൾക്ക് ശൗചാലയം, വൈദ്യുതി, വെള്ളം, പാചകവാതകം
സ്ത്രീകൾക്ക് എല്ലാ മേഖലയിലും ജോലി.
ഇന്ത്യ ബഹിരാകാശ ശക്തിയായി മാറുന്നു.
5ജി സാങ്കേതികവിദ്യയിൽ കരുത്ത് നേടി.
മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ പദ്ധതികളിലൂടെ വിദേശ കമ്പനികൾ വന്നു
പ്രതിരോധ കയറ്റുമതി ആറു മടങ്ങായി.
ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് സേനയുടെ ഭാഗമായി
ഓരോ മാസവും ഒരു മെഡിക്കൽ കോളേജ് വന്നു.
2014-2022ൽ 260 എണ്ണം തുടങ്ങി.
ദേശീയ പാത ശൃംഖല 55 ശതമാനം വളർന്നു.
സെമി ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് തുടങ്ങി.
ജമ്മു കാശ്മീരിലും വടക്ക് കിഴക്കൻ ഉൾനാടുകളിലും റെയിൽവേ
ജി-20 അധ്യക്ഷസ്ഥാനം
ഭീകര വിരുദ്ധ നിലപാട് ലോകം അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |