ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മല സീതാരാമനെ നേരിട്ടും, ടിവിയിലും കണ്ടവരെല്ലാം അവർ അണിഞ്ഞ സാരിയിൽ തീർച്ചയായും ഒരു വട്ടമെങ്കിലും നോക്കിയിരിക്കും. ആരുടേയും ശ്രദ്ധ കവരുന്ന ചുവപ്പ് നിറത്തിൽ മയിൽ, താമര, രഥം, ഗോപുരം രൂപങ്ങൾ നെയ്‌തെടുത്ത സാരി കേന്ദ്രമന്ത്രിക്ക് സമ്മാനമായി ലഭിച്ചതാണ്.
കർണാടകയിലെ ധാർവാഡിൽ നിന്നുള്ള സാരി സമ്മാനിച്ചത് പ്രഹ്ലാദ് ജോഷിയാണ്. ഡിസംബറിലാണ് ധാർവാഡിലെ പ്രശസ്തമായ ആരതി ക്രാഫ്റ്റിൽ നിന്നും പ്രഹ്ലാദ് ജോഷി സാരി വാങ്ങിയത്. ഇതിന് മുൻപ് ഏഴ് നിറത്തിലുള്ള സാരികൾ പ്രഹ്ലാദ് ജോഷി നിർമല സീതാരാമന് അയച്ചിരുന്നു. ഇതിൽ നിന്നും കടും ചുവപ്പും, നീലയും നിറത്തിലുള്ള രണ്ട് സാരികളാണ് അവർ തിരിഞ്ഞെടുത്തത്. നിറം സെലക്ട് ചെയ്ത് തിരിച്ചയച്ച ശേഷമാണ് ആരതി ക്രാഫ്റ്റ്സ് അതിന്മേൽ എംബ്രോയ്ഡറി വർക്ക് ചെയ്ത് നൽകിയത്.
കൈത്തറി വസ്ത്രങ്ങളുടെ മുഖ്യ പ്രചാരക കൂടിയാണ് നിർമല. 2019ൽ ചുമതലയേറ്റ ശേഷം ഓരോ തവണ ബഡ്ജറ്റ് അവതരിപ്പിക്കാൻ എത്തുമ്പോഴും നിർമല സീതാരാമന്റെ കൈത്തറി സാരികൾ ചർച്ചയായിട്ടുമുണ്ട്. കൈത്തറി സാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പലപ്പോഴും മന്ത്രി ഇടപെടലുകളും നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ബഡ്ജറ്റ് അവതരണത്തിനായെത്തിയപ്പോൾ നിർമല ബോംകായ് നെയ്ത്ത് സാരിയാണ് ധരിച്ചത്. ഒഡീഷയിലാണ് ബോംകായ് നിർമ്മിക്കുന്നത്. അതേസമയം 2021ലെ ബഡ്ജറ്റ് അവതരണവേളയിൽ സിൽക്ക് പോച്ചമ്പള്ളി സാരി ധരിച്ചാണ് ധനമന്ത്രി എത്തിയത്. തെലങ്കാനയിലെ ഭൂദാൻ പോച്ചംപള്ളിയിലാണ് പരമ്പരാഗതമായി പോച്ചംപള്ളി സാരി നെയ്യുന്നത്. 'ഇന്ത്യയിലെ പട്ട് നഗരം' എന്നാണ് ഈ സ്ഥലത്തെ അറിയപ്പെടുന്നത്. 2020ലെ ബഡ്ജറ്റ് അവതരിപ്പിക്കാൻ ബ്ലൂ ബോർഡർ ഉള്ള ഗോൾഡ് സിൽക്ക് സാരിയായിരുന്നു.
2019ൽ പിങ്ക് നിറത്തിലുള്ള മംഗൾഗിരി പട്ടുസാരിയിൽ ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ നിർമലയുടെ കൈയിലെ ബഡ്ജറ്റ് പൊതിയിലായിരുന്നു ഏവരുടേയും ശ്രദ്ധപോയത്. പാരമ്പര്യ പ്രകാരം ബഡ്ജറ്റ് കൊണ്ടുവരുന്ന ബ്രീഫ്‌കേസിന് പകരമാണ് തുണിയിൽ പൊതിഞ്ഞ് കേന്ദ്രധനമന്ത്രി എത്തിയത്. ബഡജറ്റ് പേപ്പറുകൾ ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ശേഷം മുകളിൽ ദേശീയ ചിഹ്നം പതിച്ചാണ് ധനമന്ത്രി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |