റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി
പ്രതിരോധത്തിന് 5.94 ലക്ഷം കോടി
ന്യൂഡൽഹി: ഇടത്തരക്കാരെയും ക്ഷേമ, തൊഴിൽ പരിശീലന പദ്ധതികളിലൂടെ സ്ത്രീകളെയും യുവാക്കളെയും ചേർത്തുപിടിച്ച് രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ്. 2024ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റ് എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ആദായനികുതി ഇളവ് പരിധി 7 ലക്ഷമാക്കി അടിസ്ഥാനസൗകര്യ വികസനം, കൃഷി, സ്റ്റാർട്ടപ്പ്, വിദ്യാഭ്യാസം, ആരോഗ്യം, ഹരിതോർജം എന്നിവയ്ക്കും ധനമന്ത്രി നിർമ്മലാ സീതാരാമൻ ഊന്നൽ നൽകി.
അതേസമയം കേരളത്തിനാ യി പ്രഖ്യാപനങ്ങളൊന്നുമില്ല.
ഇറക്കുമതി ചെയ്യുന്ന സ്വർണം, അമൂല്യരത്നം, വെള്ളിയാഭരണങ്ങൾ എന്നിവയ്ക്ക് നികുതി കൂട്ടി. സിഗററ്റിനും വില കൂടും. ഇറക്കുമതി ചെയ്യുന്ന റബറിന് നികുതി കൂട്ടിയത് കേരളത്തിന് ഗുണം ചെയ്യും. കോമ്പൗണ്ടഡ് റബറിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10ൽ നിന്ന് 25ശതമാനമാക്കി. മൊബൈൽഫോൺ, ടിവി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് വിലകുറയാൻ വഴിയൊരുക്കി നിർമ്മാണഘടകങ്ങളുടെ ഇറക്കുമതിത്തീരുവ കുറച്ചു.
മൃഗസംരക്ഷണം, ഡെയറി, മത്സ്യബന്ധനം എന്നിവയ്ക്ക് 20 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ ഉറപ്പാക്കി. നടീൽ വസ്തുക്കൾക്കായി 2,200 കോടി രൂപ ചെലവിൽ ആത്മനിർഭർ ഹോർട്ടികൾച്ചർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം, ഇന്ത്യയെ ചെറുധാന്യങ്ങളുടെ ആഗോള കേന്ദ്രമാക്കാനുള്ള 'ശ്രീ അന്ന" പദ്ധതി, ഫിഷറീസ് മേഖലയ്ക്ക് 6,000 കോടി രൂപ നിക്ഷേപത്തോടെ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയുടെ ഉപപദ്ധതി എന്നിവയുമുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചത്. 2022ൽ ഇത് 7.5 കോടിയായിരുന്നു. റെയിൽവേയ്ക്ക് അനുവദിച്ചത് റെക്കാഡ് തുകയായ 2.40 ലക്ഷം കോടി രൂപയാണ്. പ്രതിരോധമേഖലയ്ക്ക് വകയിരുത്തിയത് 5.94 ലക്ഷം കോടി രൂപ. നടപ്പുവർഷത്തെ 5.25 ലക്ഷം കോടി രൂപയേക്കാൾ 13 ശതമാനം അധികം.
സംസ്ഥാന സർക്കാരുകൾക്ക് മൂലധന നിക്ഷേപത്തിന് 13.7 ലക്ഷം കോടി രൂപ നൽകും. സംസ്ഥാനങ്ങൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ ഒരു വർഷത്തേക്ക് കൂടി തുടരും. പ്രാദേശിക വിമാന സർവീസുകൾ പ്രോത്സാഹിപ്പിക്കാൻ 50 വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും പ്രഖ്യാപിച്ചു.
നഗരങ്ങളിൽ സെപ്റ്റിക് ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നത് പൂർണമായി യന്ത്രവത്കൃതമാക്കുന്നതിന് 1000 കോടി രൂപയും അനുവദിച്ചു. കർണാടകയിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 5,300 കോടി രൂപ വകയിരുത്തി.
മുൻഗണന, സപ്തർഷികൾ
സമഗ്ര വികസനം, അവസാന ലക്ഷ്യത്തിലേക്കെത്തൽ, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാദ്ധ്യതകൾ വിനിയോഗിക്കൽ, ഹരിത വളർച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നീ ഏഴ് മുൻഗണനാ വിഭാഗങ്ങളായാണ് ധനമന്ത്രി ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടത്തിയത്. കർഷകർ, സ്ത്രീകൾ, യുവജനങ്ങൾ, ഒ.ബി.സി, പട്ടികജാതി, പട്ടികവർഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നിവരുടെയും സമഗ്രമായ വികസനമാണ് ലക്ഷ്യം
വിലകുറയുന്നത്
മൊബൈൽ ഫോൺ, ടിവി, ലിഥിയം-അയൺ ബാറ്ററി, വാഹനം, ഇലക്ട്രിക് വാഹനം, സൈക്കിൾ, കളിപ്പാട്ടം, വജ്രാഭരണ നിർമ്മാണത്തിനുള്ള ഡയമണ്ട് സീഡുകൾ, ചെമ്മീൻ കൃഷിക്കായുള്ള ഷ്രിംപ് ഫീഡ്.
വിലകൂടുന്നത്
ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണം, വെള്ളി, പ്ളാറ്റിനം, സിഗററ്റ്, അടുക്കള ചിമ്മിനി, കോമ്പൗണ്ടഡ് റബർ, പൂർണമായി വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന കാറുകൾ, ഇലക്ട്രിക് കാറുകൾ.
അമൃത കാലത്തെ ആദ്യ ബഡ്ജറ്റ് വികസിത ഇന്ത്യയുടെ അഭിലാഷങ്ങൾക്കും തീരുമാനങ്ങൾക്കും ശക്തമായ അടിത്തറയിടുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പദ് ധതികൾ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്ത്രീകളുടെ ജീവിതം സുഗമമാക്കും.
-നരേന്ദ്ര മോദി, പ്രധാനമന്ത്രി
പണപ്പെരുപ്പം, അസമത്വം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാൻ പദ്ധതിയില്ല. മോദി സർക്കാരിന്റെ അമൃത കാലത്തെ ബഡ്ജറ്റ് മിതിർ കാൽ ബഡ്ജറ്റാണ്. സമ്പന്നർ സമ്പത്തിന്റെ 40 ശതമാനവും കയ്യടക്കുമ്പോൾ അസമത്വം തടയാൻ ഒരു പദ്ധതിയുമില്ല.
-രാഹുൽ ഗാന്ധി
പ്രാദേശിക സന്തുലനം പാലിക്കാത്ത ബഡ്ജറ്റ്. വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം പരിഹരിക്കാൻ ഒരു മാർഗവും ഇല്ല. കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തമാക്കും.
പിണറായി വിജയൻ,
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |