ന്യൂഡൽഹി: നിരാലംബർക്ക് മുൻഗണന നൽകുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമൃത കാലത്തെ ആദ്യ ബഡ്ജറ്റ് വികസിത ഇന്ത്യയുടെ അഭിലാഷങ്ങൾക്കും തീരുമാനങ്ങൾക്കും ശക്തമായ അടിത്തറയിടുന്നതാണ്. എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള, വികസിത ഇന്ത്യയ്ക്ക് സുശക്തമായ അടിത്തറയിടുന്ന ബഡ്ജറ്റാണിത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഗ്രാമ, നഗര വ്യത്യാസമില്ലാതെ സ്ത്രീകളുടെ ജീവിതം സുഗമമാക്കുമെന്നും വികസന പാതയ്ക്ക് പുതിയ ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനത്തിനായി അടിസ്ഥാന സൗകര്യവികസനത്തിന് പുതിയ ഊർജ്ജവും വേഗതയും നൽകും. സഹകരണ സംഘങ്ങളെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ ബഡ്ജറ്റിന് കഴിയും. സുസ്ഥിര ഭാവിക്കായി ഹരിത വളർച്ച, ഹരിത സമ്പദ്‌വ്യവസ്ഥ, ഹരിത അടിസ്ഥാനസൗകര്യങ്ങൾ, ഹരിത തൊഴിലവസരങ്ങൾ എന്നിവയ്ക്ക് ഈ ബഡ്ജറ്റ് വലിയ വിപുലീകരണം നൽകും.
രാഷ്ട്രത്തിന്റെ സൃഷ്ടാക്കളായ ഇരുമ്പ് പണിക്കാർ, സ്വർണ്ണപ്പണിക്കാർ , കുശവർ, ശില്പികൾ, പരമ്പരാഗത കരകൗശല തൊഴിലാളികൾ എന്നീ ജനവിഭാഗങ്ങൾക്ക് ഇതാദ്യമായി നിരവധി പദ്ധതികൾ കൊണ്ടുവന്നിരിക്കുകയാണ്. സ്ത്രീകൾക്കായി പുതിയ പ്രത്യേക സമ്പാദ്യ പദ്ധതി അവതരിപ്പിച്ചതിലൂടെ വനിത സ്വയം സഹായ സംഘങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്. പാൽ, മത്സ്യ ഉല്പാദന മേഖലയ്ക്ക് വലിയ വിപുലീകരണമാണ് നൽകിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടി രൂപ നിക്ഷേപിച്ചതിലൂടെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എല്ലായ്പ്പോഴും ഇടത്തരക്കാർക്കൊപ്പം നിന്ന സർക്കാർ അവർക്ക് വലിയ നികുതി ഇളവ് നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാർഗരേഖയില്ലാത്ത ബഡ്ജറ്റ്: രാഹുൽ ഗാന്ധി
ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ മോദി സർക്കാരിന് മാർഗരേഖയില്ലെന്ന് ബഡ്ജറ്റ് തെളിയിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പണപ്പെരുപ്പം, അസമത്വം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാൻ പദ്ധതിയില്ല. മോദി സർക്കാരിന്റെ അമൃത കാലത്തെ ബഡ്ജറ്റ് മിതിർ കാൽ ബഡ്ജറ്റാണെന്നും സമ്പന്നർ സമ്പത്തിന്റെ 40 ശതമാനവും കയ്യടക്കുമ്പോൾ അസമത്വം തടയാൻ ഒരു പദ്ധതിയുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജി.എസ്.ടിയുടെ 64 ശതമാനവും ശമ്പളം നൽകുന്നു. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതിയില്ല. 42 ശതമാനം യുവാക്കളും തൊഴിൽരഹിതരാണ്. എന്നിട്ടും പ്രധാനമന്ത്രി ഇതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിശാബോധമില്ലാത്ത ബഡ്‌ജറ്റെന്ന് പ്രതിപക്ഷ എം.പിമാർ
എം.കെ.രാഘവൻ എം.പി(കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി):
രാഷ്ട്രീയ കാര്യങ്ങളിൽ നടത്തുന്ന കൺകെട്ട് വിദ്യ ഗൗരവമേറിയ ബഡ‌്ജറ്റിന്റെ കാര്യത്തിലും കേന്ദ്രസർക്കാർ നടപ്പാക്കി. ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളൊന്നുമില്ല. കേരളം പ്രതീക്ഷയോടെ നോക്കുന്ന എയിംസോ, വന്ദേ ഭാരത് സർവീസോ ഇത്തവണയുമില്ല. 9 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിനുള്ള കൺകെട്ട് വിദ്യയുടെ ആമുഖ ഭാഷണമാണ് പാർലമെന്റിൽ കണ്ടത്.
കൊടിക്കുന്നിൽ സുരേഷ് എം.പി
(കോൺഗ്രസ് ചീഫ് വിപ്പ് ):
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മെനഞ്ഞെടുത്ത നുണകൾ മാത്രമാണ് അമൃത കാലം എന്ന സ്റ്റിക്കർ പതിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റ്. മദ്ധ്യവർഗത്തെ കബളിപ്പിച്ച ബഡ്‌ജറ്റാണിത്. മധ്യവർഗ വിഭാഗങ്ങൾക്ക് ആദായ നികുതിയിൽ ചെറിയ ഇളവ് നൽകിയപ്പോൾ അതിസമ്പന്നരുടെ സർചാർജ് 37ൽ നിന്ന് 25 ശതമാനമാക്കി കുറച്ചു. ബി.ജെ.പിയെ ജയിപ്പിക്കാത്ത സംസ്ഥാനമെന്ന നിലയിൽ കേരളത്തെ അവഗണിച്ചു.
കെ.മുരളീധരൻ എംപി
കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തെ എങ്ങനെ മറികടക്കണമെന്ന കാഴ്ചപ്പാടില്ല. സെൻസസ് സർവേ ആൻഡ് സ്റ്റാറ്റിറ്റിക്‌സിന് വെറും 1564 കോടി രൂപ മാത്രം അനുവദിച്ചതിൽ നിന്ന് സെൻസസ് ജോലികൾ 2023-2024 സാമ്പത്തിക വർഷത്തിലും നടക്കില്ലെന്ന് വ്യക്തമായി. 15.4 ലക്ഷം കോടി രൂപ കടമെടുക്കാനുള്ള തീരുമാനം രാജ്യത്തെ കടക്കെണിയിൽ തള്ളാനെ സഹായിക്കൂ.
ബെന്നി ബഹനാൻ എം.പി:
രാജ്യം നേരിടുന്ന പ്രതിസന്ധികൾ നേരിടുന്ന ഒന്നും ഇല്ല. ചില സ്വപ്ന പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാർ ചെയ്‌തത്. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിച്ചുരുക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ മുന്നിൽകണ്ട് ചില പ്രഖ്യാപനങ്ങൾ നടത്തിയതല്ലാതെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയും സാഹചര്യങ്ങളും പരിഹരിക്കാൻ ശ്രമിച്ചില്ല.
എ.എം. ആരിഫ് എം.പി:
പദപ്രയോഗങ്ങൾ കൊണ്ട് ജനങ്ങളെ ഞെട്ടിച്ചതല്ലാതെ പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെ നേരിടാനുള്ള ഒരു നിർദ്ദേശവും മുന്നോട്ടുവച്ചില്ല. ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ അടക്കം നിരവധി ആവശ്യങ്ങൾ പരിഗണിച്ചില്ല. ബഡ്ജറ്റ് ജനവിരുദ്ധവും, തങ്ങൾക്കൊപ്പം നിൽക്കുന്ന മുതലാളിമാർക്ക് വേണ്ടിയുമുള്ളതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |