തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍ എം ഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജൻ ഡോ. വി അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.
പരിശോധനകൾ നടത്താതെ ആർ എം ഒ ഉൾപ്പെടെയുള്ളവർ 300 രൂപ കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒൻപതോളം പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡോക്ടർ ഒപ്പിട്ടുനൽകുന്ന സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് ഹെൽത്ത് കാർഡ് നൽകേണ്ടത്. ഇത്തരത്തിൽ നൽകേണ്ട കാർഡുകൾ ഡോക്ടർമാർ കൈക്കൂലി വാങ്ങി ഒപ്പിട്ടുനൽകുകയായിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് സർക്കാർ ഹെൽത്ത് കാർഡുകൾ ഏർപ്പെടുത്തിയത്.ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ഹോട്ടലുകളിലും ബേക്കറികളിലും മറ്റും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഹെൽത്ത് കാർഡുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കൈക്കൂലി നൽകിയാൽ ഹെൽത്ത് കാർഡ് ലഭിക്കുമെന്നത് ആരോഗ്യവകുപ്പിന് അപമാനമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |