ന്യൂഡൽഹി: ഭാര്യയെ കടിച്ച പാമ്പിനെ ഡോക്‌ടർമാർക്ക് മുന്നിലെത്തിച്ച് യുവാവ്. ബീഹാറിലാണ് സംഭവം. 29കാരിയായ നിഷയുടെ ഭർത്താവ് രാഹുൽ ആണ് വിഷമിറക്കാൻ കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിൽ വന്നത്. ഇതാണ് എന്റെ ഭാര്യയെ കടിച്ച പാമ്പ്, എങ്ങനെയെങ്കിലും അവളെ രക്ഷിക്കൂ എന്നാണ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിലെ ഡോക്‌ടറോട് രാഹുൽ പറഞ്ഞത്.
സബൂറിലെ ജുർഖുരിയ ഗ്രാമത്തിലെ വീട് വൃത്തിയാക്കുന്നതിനിടെയാണ് നിഷയെ പാമ്പ് കടിച്ചത്. സഹായത്തിനായി അവർ നിലവിളിച്ചപ്പോൾ രാഹുൽ ഓടിയെത്തി. നോക്കിയപ്പോൾ പൂജാ മുറിയിലെ ദൈവത്തിന്റെ ചിത്രത്തിന് പിന്നിൽ ഒരു പാമ്പ് ഒളിച്ചിരിക്കുന്നത് അയാൾ കണ്ടു. ഉടൻ തന്നെ ഒരു വടി ഉപയോഗിച്ച് അതിനെ ബക്കറ്റിലാക്കി. അപ്പോഴേക്കും നിഷ തളർന്ന് വീണിരുന്നു. ഉടനെ നിഷയെ ബൈക്കിൽ ഇരുത്തി ബക്കറ്റിലെ പാമ്പുമായി രാഹുൽ ആശുപത്രിയിലേക്ക് പോയി.
ആശുപത്രിയിൽ എത്തിയ ഉടൻ നിഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉടനെ കയ്യിലുള്ള ബക്കറ്റുമായി രാഹുൽ ഡോക്‌ടർമാർക്കരികിലേക്ക് നിലവിളിച്ചുകൊണ്ട് ഓടി. എങ്ങനെയെങ്കിലും ഭാര്യയെ രക്ഷിക്കണമെന്ന് പറഞ്ഞ് ഇയാൾ കരയുന്നുണ്ടായിരുന്നു. കൊണ്ടുവന്ന പാമ്പ് ഏതെന്ന് നോക്കി വിഷാംശം എത്രത്തോളമുണ്ടെന്ന് വിലയിരുത്തിയ ശേഷമാണ് ഡോക്‌ടർമാർ നിഷയെ ചികിത്സിച്ചത്. നിഷയുടെ ആരോഗ്യനില ഇപ്പോൾ തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. പാമ്പിനെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |