തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഗർഭിണിയെയും ഭർത്താവിനെയും പൊലീസ് അപമാനിച്ചതായി പരാതി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചേക്കാലോടെ കിഴക്കേകോട്ട താലൂക്ക് ഓഫീസിന് സമീപത്തായാണ് സംഭവം. കിഴക്കേകോട്ടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ് ഐയ്ക്ക് എതിരെ നെടുമങ്ങാട് സ്വദേശികളായ ദമ്പതികളാണ് പരാതി നൽകിയിരിക്കുന്നത്.
നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയുമാണ് പരാതിക്കാർ. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ താലൂക്ക് ഓഫീസിന് സമീപത്തുനിന്ന് മണക്കാട് റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ പൊലീസ് തടഞ്ഞു. പിന്നാലെ ഇത് വൺവേയാണെന്നും നിയമം ലംഘിച്ചതിനാൽ 1000 രൂപ പിഴയടയ്ക്കണമെന്നും എസ് ഐ ആവശ്യപ്പെട്ടു.
തുടർന്ന് വൺവേയാണെന്ന് അറിയാതെ റോഡിലേയ്ക്ക് കയറിയതാണെന്ന് വിജിത്ത് പൊലീസിനോട് പറഞ്ഞു. കൈയിൽ പണമില്ലാത്തതിനാൽ തുക കോടതിയിൽ കെട്ടിവയ്ക്കാമെന്നും അറിയിച്ചു. എന്നാൽ പൊലീസുകാർ ഇതിന് വഴങ്ങിയില്ലെന്നും ഇരുവരെയും പിടിച്ചുനിർത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടയയ്ക്കാൻ തയ്യാറായില്ലെന്ന് വിജിത്ത് പരാതിയിൽ വ്യക്തമാക്കുന്നു. ഇവൾ ഗർഭിണിയായിട്ടാണോ ജീൻസും വലിച്ചുകേറ്റി ചുണ്ടിൽ ചായവും പൂശി നടക്കുന്നതെന്ന് എസ് ഐ പറഞ്ഞതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എസ് ഐ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി വിജിത്തും ഭാര്യയും മുഖ്യമന്ത്രിയ്ക്കും ഡി ജി പിയ്ക്കും ഇമെയിൽ വഴി പരാതി നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |