ലണ്ടൻ: ഗുജറാത്ത് വംശഹത്യയടക്കം പ്രമേയമായി വരുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ബ്രിട്ടീഷ് ഭരണകൂടം. ബിബിസി സ്വതന്ത്രമാദ്ധ്യമം എന്നാണ് സർക്കാർ വക്താവിന്റെ വിശദീകരണം. ഉള്ളടക്കത്തിന്റെ കാര്യത്തിൽ സർക്കാരിൽ നിന്നും സ്വതന്ത്രമായാണ് ബിബിസിയുടെ പ്രവർത്തനം. ബ്രിട്ടനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളിയാണ്. തുടർന്നും അങ്ങനെ തന്നെ പരിഗണിക്കപ്പെടുമെന്നും സർക്കാർ പ്രതിനിധി അറിയിച്ചു.
ഡോക്യുമെന്ററിയുടെ പേരിൽ ബ്രിട്ടണിലെ ഇന്ത്യൻ സമൂഹമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നയതന്ത്ര ബന്ധത്തെ ചൂണ്ടിക്കാട്ടി കൊണ്ട് സർക്കാർ പ്രതികരണം നടത്തിയത് എന്നാണ് വിവരം. രണ്ട് ഭാഗങ്ങളിലായി സംപ്രേഷണം ചെയ്ത 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയ്ക്കെതിരെ മൂന്നൂറിലധികം ഇന്ത്യക്കാരാണ് ബ്രിട്ടണിലെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്ത് ഗുജറാത്ത് കലാപവും രണ്ടാം ഭാഗത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തുടർച്ചയും അനുബന്ധ സംഭവങ്ങളുമായിരുന്നു ഇതിവൃത്തം.
അതേസമയം ഇന്ത്യയിലെ ബിബിസി ആസ്ഥാനവും ഡോക്യുമെന്ററിയ്ക്കെതിരായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ബിബിസിയുടെ നിരോധനം ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുസേനയായിരുന്നുപ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഡൽഹിയിലെ ഓഫീസിന് മുന്നിൽ പ്രതിഷേധക്കാർ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ബിബിസി ഭീഷണിയാണെന്നും ഉടനെ തന്നെ നിരോധിക്കണമെന്നുമായിരുന്നു ഹിന്ദുസേനയുടെ ആവശ്യം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ബിബിസിയെന്നും ഹിന്ദുസേന ആരോപിച്ചിരുന്നു.
ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തിറങ്ങിയ സമയത്ത് തന്നെ ഇന്ത്യയിൽ സംപ്രേഷണ വിലക്കേർപ്പെടുത്തിയിരുന്നു.ഡോക്യുമെന്ററിയുടെ ലിങ്കുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് ട്വിറ്ററും യൂട്യൂബും നീക്കം ചെയ്‌തിരുന്നു. 2021ലെ ഐ.ടി നിയമ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ലിങ്കുകൾ നീക്കം ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചത്.എന്നാൽ കേന്ദ്രസർക്കാരിന്റ നിരോധന നടപടികൾക്കിടയിലും കോൺഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ സംഘടനകളും വിദ്യാർത്ഥി സംഘടനകളും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |