മകളും ബന്ധുക്കളും രക്ഷപ്പെട്ടു
ഷോർട്ട് സർക്യൂട്ടെന്ന് സംശയം
കണ്ണൂർ: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ച് യുവതിയും ഭർത്താവും ഗർഭസ്ഥ ശിശുവും വെന്തുമരിച്ചു. മയ്യിൽ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ ടി.വി. പ്രജിത്ത് (32), ഭാര്യ കെ.കെ.റീഷ (26) എന്നിവർക്കും ശിശുവിനുമാണ് ദാരുണാന്ത്യം. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 10.40ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തുന്നതിനും 500 മീറ്റർ മാത്രം അകലെയായിരുന്നു അപകടം. പ്രജിത്തും റീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പിൻ സീറ്റിലുണ്ടായിരുന്ന ഇവരുടെ മകൾ ഏഴുവയസുകാരി ശ്രീപാർവതി, റീഷയുടെ അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവർ രക്ഷപ്പെട്ടു. പിറകുവശത്തെ ഡോർ തുറക്കാൻ കഴിഞ്ഞതിനാലാണ് ഇവർ രക്ഷപ്പെട്ടത്. എന്നാൽ വാഹനമോടിച്ചിരുന്ന പ്രജിത്തും റീഷയും മുൻവശത്തെ ഡോർ തുറക്കാൻ കഴിയും മുമ്പ് അഗ്‌നിക്കിരയാവുകയായിരുന്നു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു.
ഡ്രൈവർ സീറ്റിന്റെ മുൻ വശത്തു നിന്ന് പ്രജിത്തിന്റെ കാലിലേക്കാണ് ആദ്യം തീ പടർന്നത്. പ്രജിത്ത് ഉടൻ പിന്നിലെ ഡോർ തുറന്നു കൊടുത്തെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഇവർ പുറത്തിറങ്ങയതിനു പിന്നാലെ കാർ തീഗോളമായി.
പ്രജിത്തും ഭാര്യയും കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവന്നെന്ന് ഓടിക്കൂടിയവർ കണ്ണീരോടെ പറഞ്ഞു. ഇവർ ഫയർഫോഴ്സിനെ വിളിച്ചു വരുത്തി. എന്നാൽ, കത്തിയാളുന്ന കാറിൽ നിന്ന് രണ്ടുപേരെയും പുറത്തെത്തിക്കാൻ ഫയർ ഫോഴ്‌സിനും സാധിച്ചില്ല. തീ അണഞ്ഞിട്ടും വലിയ രീതിയിൽ ഉയർന്ന പുകയും വെള്ളം ചീറ്റി ശമിപ്പിച്ചശേഷം ഡോർ വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. ക്യാബിനും സീറ്റും പൂർണമായും കത്തിനശിച്ചു.
ഉരുവച്ചാൽ താമരവളപ്പിൽ പരേതനായ ഗോപാലന്റെയും കൗസല്യയുടെയും മകനായ പ്രജിത്ത് കെട്ടിട നിർമ്മാണത്തൊഴിലാളിയാണ്. പ്രമോദ്, പ്രകാശൻ, പ്രശാന്തൻ, പ്രസന്ന, പരേതനായ പ്രദീപൻ എന്നിവരാണ് സഹോദരങ്ങൾ. റീഷയുടെ സഹോദരി ജിൻഷ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുറ്റ്യാട്ടൂർ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.
വഴിക്ക് ഗന്ധം
അനുഭവപ്പെട്ടു
രാവിലെ 9 മണിയോടെയാണ് രണ്ടാമത്തെ പ്രസവത്തിനായി റീഷയെ അഡ്മിറ്റാക്കാൻ പ്രജിത്ത് ബന്ധുക്കളെ കൂട്ടി കുറ്റിയാട്ടൂരിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കണ്ണൂരിലെത്തിയപ്പോൾ കാറിനുള്ളിൽ ചെറിയ തോതിൽ ഗന്ധം അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ ഭാര്യയെ എത്തിച്ച ശേഷം പരിശോധിക്കാമെന്നു തീരുമാനിക്കുകയായിരുന്നു പ്രജിത്. രണ്ട് വർഷം മാത്രം പഴക്കമുള്ള മാരുതി എസ് പ്രസോ കാറാണ് അപകടത്തിൽപ്പെട്ടത്.
ക്ഷണിച്ച് വരുത്തരുത് ഷോർട്ട് സർക്യൂട്ടിനെ
കണ്ണൂർ : ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീ പിടിക്കുന്നത് വർദ്ധിച്ചുവരികയാണ്. കേരളത്തിൽ കഴിഞ്ഞ വർഷം മാത്രം 30 കാറുകൾ കത്തി. തീപിടിത്തത്തിന് പ്രധാന കാരണം ഷോർട്ട് സർക്യൂട്ടാണ്.
ബേസ് മോഡലും ഫുൾ ഓപ്ഷൻ വാഹനവും തമ്മിൽ വ്യത്യാസം വലുതാണ്. ബേസ് വാങ്ങി അംഗീകൃതമല്ലാത്ത വർക്ക്ഷോപ്പുകളിൽ കുറഞ്ഞ ചെലവിൽ നടത്തുന്ന എക്സ്ട്രാ ഫിറ്റിംഗ് അപകടത്തെ ക്ഷണിച്ചുവരുത്തുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
കാറിലെ വയറിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് വില്ലൻ.
അധിക ഫിറ്റിംഗ് നടത്തും മുമ്പ്...
ബൾബ് മാറ്റി അമിത പ്രകാശവും വാട്സുമുള്ളത് ഘടിപ്പിക്കുന്നത് തീപിടിത്തത്തിനു കാരണമാകാം. ബൾബുകൾക്ക് ഓരോ കമ്പനിയും നിശ്ചയിച്ചിരിക്കുന്ന വാട്സും അതിനനുസരിച്ചുള്ള വയറിംഗുമാണ്
വാട്സ് കൂടിയ ബൾബ് ഇടുമ്പോൾ വയറുകൾ ചൂടായി ഉരുകി തീപിടിക്കാം
അധിക ഫിറ്രിംഗിന്റെ വയറുകൾ കൂട്ടിപ്പിടിപ്പിച്ച ഇൻസുലേഷൻ പൊളിഞ്ഞും ഷോർട്ട് സർക്യൂട്ടുണ്ടാകും
കൂട്ടിപ്പിടിപ്പിക്കാൻ കപ്ലറോടു കൂടിയ സർക്യൂട്ട് കിറ്റാണ് കാർ കമ്പനികൾ ഉപയോഗിക്കുന്നത്
സ്റ്റീരിയോ സിസ്റ്റം പിടിപ്പിക്കാൻ കാറിലെ സർക്യൂട്ടുകൾ മുറിച്ച് വയർ കൂട്ടിപ്പിടിപ്പിക്കുന്നതും അപകടകരം
എക്ട്രാ ഫിറ്റിംഗിനായി വാഹനങ്ങളിലെ ഇലക്ട്രിക്, ഇലട്രോണിക്സ് വസ്തുക്കൾ തോന്നുംപടി കുത്തിപ്പൊളിക്കുന്നത് അപകട സാദ്ധ്യത കൂട്ടുന്നു
ഫറാസ് പി. ജുനൈദ്, അസി. പ്രൊഫസർ,
ടി.കെ. എം. എൻജി.കോളേജ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |