ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് മാനദണ്ഡങ്ങളെച്ചൊല്ലി യാത്രക്കാരുടെ ഭാഗത്തുനിന്ന് വ്യാപക പരാതി ഉയരുന്നു. ടിക്കറ്റ് എടുക്കുന്നതിനും യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതിനുമായി സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾ ഏറെ നേരം ഇവിടെ പാർക്ക് ചെയ്യാറില്ലെങ്കിലും നിർബന്ധപൂർവ്വം പാർക്കിംഗ് ഫീസ് ഈടാക്കുന്നു എന്നതാണ് പ്രധാന പരാതി. ഇത് ജീവനക്കാരും വാഹന ഉടമകളും തമ്മിൽ പലപ്പോഴും വാക്തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇതിനുപുറമേ, റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഹെൽമറ്റ്, പെട്രോൾ എന്നിവ മോഷ്ടിക്കപ്പെടുന്നത് പതിവാണെന്നും യാത്രക്കാർ പറയുന്നു. അപൂർവ്വം ചില അവസരങ്ങളിൽ ഇരുചക്ര വാഹനങ്ങൾ തന്നെ കാണാതായിട്ടുണ്ട്. സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഉടമസ്ഥരുടെ അനുവാദമില്ലാതെ ജീവനക്കാർ മാറ്റി പാർക്ക് ചെയ്യാറുണ്ടെന്നും, ഇത് മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും ആക്ഷേപമുണ്ട്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷൻ പരിസരത്ത് അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും പാർക്കിംഗ് ഏരിയയോട് ചേർന്നു കിടക്കുന്ന കുറ്റിക്ക്കാടുകളും മുളംകാടുകളും വെട്ടിമാറ്റി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ട്രെയിൻ സിറ്റി ശാസ്താംകോട്ട ഭാരവാഹികൾ തിരുവനന്തപുരം ഡിവിഷണൽ മാനേജർ, റെയിൽവേ ചീഫ് കൊമേഴ്സ്യൽ ഓഫീസർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്ക് നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |