
തിരുവനന്തപുരം: കാറിൽ നിന്നിറങ്ങി വീടിനകത്തേക്ക് വി.ഡി സതീശൻ പ്രവേശിക്കാനൊരുങ്ങിയപ്പോൾ പിണറായി വിജയൻ സ്വീകരിക്കാൻ മുന്നിലെത്തി. സതീശന്റെ കൈപിടച്ച് കുശലാന്വേഷണം. ഇരുവരും കൈകൂപ്പി മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചു. തുടർന്ന് കൈകോർത്തുപിടിച്ച് വീടിനുള്ളിലേക്ക്. മുൻ മുഖ്യമന്ത്രി ഇനി പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമാകുന്ന രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.
ഉച്ചക്ക് 12 ഓടെ സതീശൻ പിണറായിയെ സന്ദർശിക്കുമെന്ന അറിയിപ്പ് വന്നതുമുതൽ ബേക്കറി ജംഗ്ഷനിലെ വീട്ടിലേക്ക് വൻമാദ്ധ്യമപ്പടയെത്തി. മുഖ്യമന്ത്രി പദമൊഴിഞ്ഞ് പിണറായി ഇവിടേക്ക് താമസം മാറിയിട്ട് ഏതാനും ദിവസമേ ആകുന്നുള്ളൂ. നിശ്ചയിച്ച സമയക്രമം പാലിച്ച് സതീശനെത്തി. പിണറായിയുടെ ഭാര്യ കമല,മകൾ വീണ,സി.പി.എം നേതാവ് എ.എ റഷീദ്,വി.കെ.പ്രശാന്ത് തുടങ്ങിയവർ അവിടെയുണ്ടായിരുന്നു. സ്വീകരണ മുറിയിലിരുന്ന സതീശനും പിണറായിക്കും കമല ഗ്രീൻ ടീ നൽകി. മധുരം ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ സതീശൻ,താൻ ഭക്ഷണവും അളവ് കുറച്ചാണ് കഴിക്കുന്നതെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പിണറായിയുടെ ചിട്ടകളെ പുകഴ്ത്തിയായിരുന്നു തുടർന്നുള്ള സംഭാഷണം. അവിടെയുണ്ടായിരുന്ന വീണയോടും സതീശൻ കുശലാന്വേഷണം നടത്തി.
20 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം സതീശനും പിണറായിയും ഒരുമിച്ച് പുറത്തേക്ക്. പ്രതികരണത്തിന് സമീപിച്ച മാദ്ധ്യമങ്ങളോട് 'അവർ എന്തോ പ്രതീക്ഷിക്കുന്നു,പറഞ്ഞോളൂ' എന്ന് സതീശനോട് പിണറായിയുടെ വാക്കുകൾ. പുതിയ ദൗത്യത്തിൽ സീനിയർ നേതാവായ പിണറായിയുടെ പിന്തുണതേടിയാണ് എത്തിയതെന്ന് സതീശൻ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും കേരളത്തിന്റെ പൊതുകാര്യങ്ങളിൽ ഒരുമിച്ച് നിൽകാനാകണം. അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുകൾ തുടർച്ചയാണ്. മുൻ സർക്കാർ നടപ്പാക്കിയത് ഒഴിവാക്കി മുന്നോട്ടുപോകില്ല. പിണറായിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതായും പങ്കെടുക്കുമെന്ന് അറിയിച്ചുവെന്നും സതീശൻ പറഞ്ഞു.
പ്രതികരമണമില്ല; പിന്നെ
പറയാമെന്ന് പിണറായി
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചുവെങ്കിലും രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാതെ പിണറായി വിജയൻ. സതീശൻ സംസാരിച്ച ശേഷം പിണറായായിയുടെ പ്രതികരണം തേടാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചെങ്കിലും 'പിന്നെ പറയാം' എന്നായിരുന്നു മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |