SignIn
Kerala Kaumudi Online
Friday, 22 May 2026 3.44 AM IST

ക്രോസ് വോട്ട് ആരോപണം വിഴുങ്ങി മാണി ഗ്രൂപ്പ്

mani

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ കൂട്ടത്തോൽവിയ്ക്കിടയാക്കിയത് സി.പി.എം ക്രോസ് വോട്ടിംഗാണെന്ന ആരോപണത്തിൽ നിന്ന് പിൻവലിഞ്ഞ് കേരളകോൺഗ്രസ് (എം). സ്റ്റിയറിംഗ് കമ്മിറ്റിയിലായിരുന്നു ഇത് സംബന്ധിച്ച് ആക്ഷേപം ഉയർന്നത്. എന്നാൽ കേരള കോൺഗ്രസ് വോട്ടുകൾ പൂർണമായി ഇടതുസ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ലെന്ന് സി.പി.എം, സി.പി.ഐ യോഗങ്ങളിൽ വിലയിരുത്തൽ ഉണ്ടായതോടെയാണ് മാണിഗ്രൂപ്പിന്റെ തടിയൂരൽ. ജില്ലയിൽ ക്രോസ് വോട്ട് ഉണ്ടായിട്ടില്ലെന്നും മറ്റുജില്ലകളിലെ മണ്ഡലങ്ങളിലാണുണ്ടായെതെന്ന വിചിത്ര വിശദീകരണവുമായി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു രഗത്തെത്തി. സി.പി.എം, സി.പി.ഐ മത്സരിച്ച പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിലെ തോൽവി ആഴത്തിൽ വിലയിരുത്തണമെന്നും പുതുപ്പള്ളിയിലെയും, കോട്ടയത്തെയും കോൺഗ്രസ് ഭൂരിപക്ഷം പ്രത്യേകം പഠന വിഷയമാക്കണമെന്നുമായിരുന്നു ലോപ്പസിന്റെ നിരീക്ഷണം.

അതേസമയം സി.പി.എം, സി.പി.ഐ വിലയിരുത്തലിൽ ആർക്കെതിരെയും കുറ്റപത്രമില്ല. ചെങ്കോട്ടയായ വൈക്കത്തെ തോൽവി അന്വേഷിക്കാൻ സി.പി.ഐ ജില്ലാ കൗൺസിൽ തീരുമാനിച്ചെങ്കിലും ഏറ്റുമാനൂരിലെ തോൽവിയിൽ അന്വേഷണമില്ല. വൈക്കത്തെ തോൽവിയിൽ സ്വയം വിമർശനം ഉൾക്കൊണ്ടുള്ള വിലയിരുത്തൽ സി.പി.ഐയിൽ നടന്നു . യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ജയത്തിന് കാരണം തലയാഴം പഞ്ചായത്തിലെ ഭൂരിപക്ഷമാണെന്നും, വിഭാഗീയതയാണ് കാരണമെന്നും കണ്ടെത്തി. തലയാഴം ലോക്കൽ കമ്മിറ്റി പിരിച്ചുവിടാനാണ് നീക്കം. മുൻ എം.എൽ.എ സി.കെ.ആശയ്ക്കും കടുത്ത വിമർശനമുണ്ട്.

ഏറ്റുമാനൂരിൽ അമിത ആത്മവിശ്വാസം തിരിച്ചിടിച്ചു

ഏറ്റുമാനൂരിൽ വി.എൻ.വാസവൻ തോറ്റത് അമിത ആത്മവിശ്വാസത്താലാണെന്നാണ് പൊതുവിലയിരുത്തൽ. എന്നിട്ടും പാർട്ടിയ്ക്ക് സ്വാധീനമുള്ള കുമരകം. തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിൽ പിന്നിൽ പോയതിനെക്കുറിച്ച് പ്രത്യേക അന്വേഷണമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്, ബി.ജെ.പി മുന്നേറ്റവും ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെയും, കുമരകം, അയ്മനം പഞ്ചായത്തുകളിലെ പരാജയവും പഠിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാകാത്തതും തിരിച്ചടിയായി. പാർട്ടി ഘടകങ്ങളുടെ ആകെ പരാജയമായിട്ടാണ് തോൽവിയെ കാണുന്നതെന്നും ബൂത്തുതലം വരെ വിശദമായ പരിശോധന നടത്താനാണ് തിരുമാനമെന്നുമാണ് സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് വിശദീകരണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL