വിതുര: മലമുകളിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ബോണക്കാട് ഗവൺമെന്റ് യു.പി സ്കൂൾ തുറന്നുപ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുട്ടികളുടെ അഭാവത്തിൽ ബോണക്കാട് സ്കൂൾ പൂട്ടിയിട്ട് അഞ്ച് വർഷമാകുന്നു. നേരത്തേ ഇരുനൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു.
ഇവിടെയുള്ള നാമമാത്രമായ വിദ്യാർത്ഥികൾ വിതുര, മരുതാമല സ്കൂളുകളിലാണ് പഠിക്കുവാൻ പോകുന്നത്.
വിതുര പഞ്ചായത്തിൽ അടഞ്ഞുകിടക്കുന്ന ഏക സർക്കാർ സ്കൂളാണ് ബോണക്കാട് യു.പി.എസ്. കഴിഞ്ഞ വർഷം വിദ്യാഭ്യാസമന്ത്രിയും ധനകാര്യമന്ത്രിയും ബോണക്കാട് എസ്റ്റേറ്റ് സന്ദർശിച്ചപ്പോൾ സ്കൂൾ തുറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തുറക്കുമെന്ന് വാഗ്ദാനം നടത്തിയെങ്കിലും നടന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥികൾ ബോണക്കാട് എത്തിയപ്പോഴും സ്കൂൾ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. വിജയിപ്പിച്ചാൽ സ്കൂൾ തുറക്കാമെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ വാഗ്ദാനം നടത്തിയത്.
വോട്ടെടുപ്പിന് തുറക്കും.
നിലവിൽ ബോണക്കാട് സ്കൂൾ വോട്ടെടുപ്പിന് മാത്രമാണ് തുറന്ന്പ്രവർത്തിക്കാറുള്ളത്. വിതുര പഞ്ചായത്തിലെ ബോണക്കാട് വാർഡിലെ ഏക പോളിംഗ് സ്റ്റേഷനാണ് ബോണക്കാട് യു.പി.എസ്. പാർലമെന്റ്, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞടുപ്പുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
സ്കൂൾ വളപ്പ് കാട് മൂടി കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. വീടിന് തൊട്ടടുത്ത് സ്കൂൾ ഉണ്ടെങ്കിലും കിലോമീറ്ററുകൾ താണ്ടി വിതുരയിലും മറ്റുമെത്തി പഠിക്കേണ്ട അവസ്ഥയിലാണ് കുട്ടികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |