SignIn
Kerala Kaumudi Online
Saturday, 16 May 2026 11.40 PM IST

135 കിലോമീറ്റർ വേഗം, ബംഗാൾ തീരത്ത് ആഞ്ഞുവീശി റീമൽ,​ വീടുകളും കൃഷിസ്ഥലങ്ങളും തകർത്തെറിഞ്ഞു

storm

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റീമൽ ചുഴലിക്കാറ്റ് കഴിഞ്ഞദിവസം രാത്രിയോടെ കരതൊട്ടു. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപുകൾക്കും ബംഗ്ളാദേശിലെ ഖേപുപാറയ്‌ക്കുമിടയിൽ രാത്രി 8.30ഓടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് നാശംവിതച്ചത്.

ബംഗാൾ തീരത്തോടുചേർന്ന വീടുകളിൽ കനത്ത വെള്ളപ്പൊക്കമുണ്ടാക്കിയും കൃഷിയിടങ്ങളെ മുക്കിയുമാണ് റീമൽ മുന്നേറിയത്. നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകിയും നാശനഷ്‌ടമുണ്ടായി. ഇലക്‌ട്രിക് പോസ്റ്റുകളും വീണിട്ടുണ്ട്. സുന്ദർബൻസിലെ ഗോസാബ മേഖലയിൽ ഒരാൾക്ക് പരിക്കേറ്റു.

ചുഴലിക്കാറ്റ് കരതൊടുന്നത് മുന്നിൽകണ്ട് വലിയ ഒരുക്കമാണ് സർക്കാർ നടത്തിയത്. പശ്ചിമ ബംഗാളിൽ ഒരുലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. കടലോര പട്ടണമായ ദിഘയിൽ കനത്ത തിരമാലകൾ ആഞ്ഞടിച്ചു. ഇതിനിടെ ശക്തമായ മഴയിൽ മതിലിടിഞ്ഞുവീണ് കൊൽക്കത്തയിൽ ഒരാൾക്ക് പരിക്കേറ്റു. സൗത്ത് 24 പർഗനാസ്,​ സൗത്ത് മിഡ്‌നാപ്പൂർ ജില്ലകളിലും കാറ്റിനെത്തുടർന്നുള്ള ശക്തമായ മഴയിൽ നാശനഷ്‌ടമുണ്ടായി.

റീമൽ ചുഴലിക്കാറ്റിന്റെ ശക്തി നാളെയോടെ കുറയുമെന്നാണ് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രദേശത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്‌. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു. പശ്ചിമ ബംഗാൾ സർക്കാരും നടപടികളെടുത്തു. എല്ലാവരും വീടുകളിൽ സുരക്ഷിതരായി തുടരണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു.

അതേസമയം റീമൽ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയല്ല. ഇന്ന് ഒരു ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പില്ല. എന്നാൽ മേയ് 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് ഉച്ചക്ക് 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കൻഡിൽ 45 സെ.മീ 71 സെ.മീ ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


തെക്കൻ തമിഴ്നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരെ വരെ) ഇന്നുരാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന് വേഗത സെക്കൻഡിൽ 50 സെ.മീനും 81 സെ.മീനും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, STORM, REMAL, BENGAL, BANGLADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360