കാസർകോട്: പുതിയ പദ്ധതികളൊന്നും ഇല്ലെങ്കിലും കാസർകോടിന് നേരിയ പ്രതീക്ഷ പകരുന്നതായി സംസ്ഥാന സർക്കാരിന്റെ പുതിയ ബഡ്ജറ്റ്. കാസർകോട് വികസന പാക്കേജിന് 75 കോടി രൂപ വകയിരുത്തിയതാണ് കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷ പകരുന്നത്. എന്നാൽ ഈ തുക അപര്യാപ്തമാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.
എൻഡോ സൾഫാൻ ദുരിതബാധിതർക്ക് സാമൂഹ്യ സുരക്ഷാമിഷൻ പുനരധിവാസ സമഗ്ര പാക്കേജിന് 17 കോടി വകയിരുത്തിയതും നിർണായകമായി.ടാറ്റാ ട്രസ്റ്റ് ഗവൺമെൻറ് കൊവിഡ് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമാണ് മറ്റൊന്ന്.സൂപ്പർസ്പെഷ്യാലിറ്റി സൗകര്യം പ്രതീക്ഷിച്ചിടത്താണ് ഈ പ്രഖ്യാപനമെന്നത് അല്പം നിരാശ പകരുന്നതാണ്.
ബേക്കൽ ടൂറിസം പദ്ധതിക്ക് സഹായകമാകുന്ന പെരിയ ഹെയർ സ്ട്രിപ്പ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കവും ബഡ്ജറ്റിലുണ്ട്. കാസർകോട്, വയനാട്, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലെ ഏറെ സ്ട്രിപ്പുകൾക്ക് നാലര കോടി രൂപയാണ് വകയിരുത്തിയത്. ഇതിനായി പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കും. കാസർകോട് ജില്ലയിൽ പുതിയ കരിയർ ഡെവലപ്മെന്റ് കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെ.എസ്. ആർ.ടി.സി കാസർകോട് ബസ് സ്റ്റേഷൻ നിർമ്മിക്കാനും ജില്ലയിൽ പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. കൊല്ലം ജില്ലയ്ക്കൊപ്പം നാലു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
വിനോദ ടൂറിസം ഇടനാഴിയിൽ ബേക്കലിനെ ഉൾപ്പെടുത്തിയതും പ്രതീക്ഷ പകരുന്നതായി. ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ അതാത് എംഎൽഎമാർ നിർദ്ദേശിച്ച നിരവധി പദ്ധതികളും ധനകാര്യ മന്ത്രി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |