കോട്ടയം . നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും, ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. സമിന്റ് , കമ്പി, പാറ ഉത്പന്നങ്ങൾ തുടങ്ങി സർവതിനും പൊള്ളുന്ന വിലയാണ്. ജില്ലയിലെ ചെറുകിട ക്വാറികളുടെ പ്രവർത്തനവും ആറ്റിൽ നിന്നുമുള്ള മണൽ വാരൽ നിരോധിച്ചതും വിലവർദ്ധനവിന് ഇടയാക്കി. നിലവിൽ ഈരാറ്റുപേട്ട, രാമപുരം, എറണാകുളം കൂത്താട്ടുകുളം, മലപ്പുറം, തമിഴ്‌നാട് എന്നിവടങ്ങളിൽ നിന്നാണ് നിർമ്മാണ സാധനങ്ങൾ എത്തുന്നത്. സംസ്ഥാന ബഡ്ജറ്റിലെ ഇന്ധന സെസും മൈനിംഗ് ആൻഡ് ജിയോളജി മേഖലയിലെ റോയൽറ്റി പരിഷ്കാരവും നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനയ്ക്ക് ഇടയാക്കുമെന്നതാണ് പുതിയ ആശങ്ക. കല്ല്, പാറപ്പൊടി, സിമന്റ്, കമ്പി തുടങ്ങിയവയ്ക്കെല്ലാം വില കുത്തനെ കൂടും. ഇത് ഇടത്തരം കുടുംബങ്ങളുടെ ഭവനനിർമ്മാണ ബഡ്ജറ്റ് താളം തെറ്റിക്കും. മണൽ ലഭ്യത കുറഞ്ഞതോടെ നിലവിൽ എം സാന്റാണ് ഉപയോഗിക്കുന്നത്. മണ്ണ് ഒരു ടോറസ് ലോഡിന് 10000 രൂപയാണ് കോട്ടയം ഭാഗത്ത്. പടിഞ്ഞാറൻ മേഖലകളിൽ നിരക്ക് കൂടും.
വില ഇങ്ങനെ.
ബിറ്റുമിൻ 65, സിമന്റ് 400, മെറ്റൽ (ക്യുബിക് അടി), എം സാന്റ് 70, ജി എസ് പി 60, ഡബ്ല്യു എം എം 60, 20 എം എം 60, കമ്പി (കിലോ) 78, ഹോളോബ്രിക്‌സ് 40, ചുടുകട്ട (ഒരെണ്ണം) 38, സോൾഡ് 55, പാറപ്പൊടി 50, കരിങ്കല്ല് 7000.
ഫണ്ട് ലഭിക്കാതെ ഗവൺമെന്റ് കരാറുകാരും.
പ്രളയത്തെ തുടർന്ന് രൂപീകരിച്ച റീബിൽഡ് കേരള പ്രവൃത്തിയുടെ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കരാറുകാർ പറയുന്നു. എം എൽ എ, എം പി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികൾക്കും ഫണ്ട് ലഭിക്കുന്നില്ല. പഴയ നിരക്കിലാണ് ഇപ്പോഴും റോഡ്, റെയിൽവെ, പഞ്ചായത്ത് നിർമ്മാണങ്ങൾക്ക് കരാർ നൽകുന്നത്. സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ ഈ നിരക്ക് കൊണ്ട് എന്ത് ചെയ്യുമെന്നാണ് കരാറുകാരുടെ ചോദ്യം. ഇത് ഗുണനിലവാരത്തെയും ബാധിക്കും.
ഗവൺമെന്റ് കോൺട്രാക്‌ഴേസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനിൽ കെ കുര്യൻ പറയുന്നു.
പേയ്‌മെന്റ് കൃത്യമായി നൽകുന്നതിനുളള നടപടി, റേറ്റ് ഇംപ്ലിമെന്റേഷൻ, സാധനങ്ങളുടെ വില ഏകീകരണ സംവിധാനം എന്നിവ നടപ്പാക്കണം. അല്ലാത്തപക്ഷം 15 ന് അനിശ്ചിതകാലസമരം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |