SignIn
Kerala Kaumudi Online
Saturday, 02 August 2025 12.53 AM IST

മുതലമടയിൽ സി.പി.എമ്മിന് ഭരണ നഷ്ടം

Increase Font Size Decrease Font Size Print Page
cpm
മുതലമട പഞ്ചായത്തിലെ ഇടതുഭരണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി കാമ്പ്രത്ത് ചള്ളയിൽ നടത്തിയ പ്രതിഷേധ പ്രകടനം.

സ്വതന്ത്രർക്ക് വേണ്ടി കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ചു


കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ സ്വതന്ത്രർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും പിന്തുണയോടെ പാസായപ്പോൾ സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടു.

സ്വതന്ത്ര അംഗം കല്പനാദേവിക്ക് പ്രസിഡന്റ് സ്ഥാനവും മറ്റൊരു സ്വതന്ത്രനായ താജുദ്ദീന് വൈസ് പ്രസിഡന്റ് സ്ഥാനവും നൽകാനാണ് പ്രതിപക്ഷത്തിന്റെ അണിയറ നീക്കം. ബാക്കി സ്ഥാനങ്ങളെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കും. വനിതാ സംവരണമായതിനാൽ പ്രസിഡന്റ് സ്ഥാനം കല്പനയ്ക്ക് ഉറപ്പാണ്. ആറ് അംഗങ്ങളുള്ള കോൺഗ്രസ് ഏതെല്ലാം സ്ഥാനങ്ങൾ വേണമെന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല.

സി.പി.എം-ഒമ്പത്, കോൺഗ്രസ്- ആറ്, ബി.ജെ.പി- മൂന്ന്, സ്വതന്ത്രർ- രണ്ട് എന്നിങ്ങനെ 20 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സി.പി.എം അംഗം എൻ.വൈ.അബ്ദുൾ റഹ്മാൻ സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവെച്ചതോടെ ഭരണം തുലാസിലായി. ഇതിനിടെയാണ് സ്വതന്ത്രർ മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ അവിശ്വാസം കൊണ്ടുവന്നത്.

ഇന്നലെ രാവിലെ എട്ട് സി.പി.എം അംഗങ്ങളുടെ മാത്രം പിന്തുണയുണ്ടായിരുന്ന പ്രസിഡന്റ് ബേബി സുധയ്ക്കെതിരെ രണ്ട് സ്വതന്തരും മൂന്ന് ബി.ജെ.പി അംഗങ്ങളും ആറ് കോൺഗ്രസ് അംഗങ്ങളും ചേർന്ന് 11 പേർ വോട്ട് ചെയ്തതോടെ അവിശ്വാസം പാസി. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് അലൈരാജിനെതിരെ കൊണ്ടുവന്ന അവിശ്വാസവും ഇതേ രീതിയിൽ പാസായതോടെ സി.പി.എമ്മിന് ഭരണം നഷ്ടമായി.



ബി.ജെ.പി.യിൽ പൊട്ടിത്തെറി; മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

കൊല്ലങ്കോട്: മുതലമടയിലെ അവിശ്വാസ പ്രമേയത്തിൽ സംസ്ഥാന- ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് മൂന്നംഗങ്ങൾ വോട്ടു ചെയ്തതോടെ ബി.ജെ.പി കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. പഞ്ചായത്തംഗങ്ങളായ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.പ്രദീപ് കുമാർ,​ മണ്ഡലം പ്രസിഡന്റ് സതീഷ്,​ എസ്.ടി.മോർച്ച മണ്ഡലം പ്രസിഡന്റ് രാധ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പാർട്ടി ജില്ലാ നേതൃത്വം അറിയിച്ചു.

പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷൻ കൂടിയായിരുന്നു പ്രദീപ് കുമാർ. മണ്ഡലം പ്രസിഡന്റ് സതീഷിന്റെ നേതൃത്വത്തിൽ നടന്ന ബി.ജെ.പി പദയാത്ര സമാപിച്ച് 24 മണിക്കൂർ കഴിയുന്നതിന് മുമ്പേ മണ്ഡലം കമ്മിറ്റി പിരിച്ചുവിടേണ്ട സ്ഥിതിയും നടപടിയും പാർട്ടിക്കുള്ളിലെ അസ്വാരസ്യം മറനീക്കി പുറത്തുകൊണ്ടുവന്നു. പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ ജനപ്രതിനിധികളായി ഇവർക്ക് തുടരാൻ കഴിയുന്ന കാര്യവും സംശയത്തിലാണ്. വരും ദിവസങ്ങളിൽ ഇതേ ചൊല്ലിയുള്ള തർക്കങ്ങൾ പ്രാദേശിക നേതൃത്വത്തിൽ പല മാറ്റങ്ങൾക്കും കാരണമാകും.

നിലപാടിലുറച്ച് സി.പി.എം

ഭരണം നിലനിറുത്താൻ ആരുമായും കൂട്ടുകുടുകയെന്നത് പാർട്ടി നയമല്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം അറിയിച്ചു. സംസ്ഥാനത്തും കേന്ദ്രത്തിലും ബി.ജെ.പി.ക്കെതിരെ പോരാടുന്ന പാർട്ടിയാണെന്ന് പറയുന്ന കോൺഗ്രസ് കേവല ലാഭത്തിന് ആശയം അടിയറ വെച്ചു. ബി.ജെ.പി.ക്കൊപ്പം നിന്ന കോൺഗ്രസിന്റെ പ്രവർത്തനം വരും നാളുകളിൽ ചർച്ചയാകും. ഒഴിവ് വന്ന വാർഡിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഈ പൊള്ളയായ കൂട്ടുകെട്ടിന് മറുപടി നൽകും.

അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഇടതുഭരണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി കാമ്പ്രത്ത് ചള്ളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സിയാവുദ്ദീൻ അദ്ധ്യക്ഷനായി. സി.തിരുചന്ദ്രൻ,​ കെ.വിനേഷ്,​ കെ.ബേബി സുധ എന്നിവർ സംസാരിച്ചു.

അവിശുദ്ധ കൂട്ടുകെട്ട്

ഭരണം നഷ്ടമാകാൻ കാരണം കോൺഗ്രസ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണ്. സ്വതന്ത്രരെ മുൻനിറുത്തി ഇവർ അവിശ്വാസം കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്.

-വിനേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി, മുതലമട.

ജനം വിലയിരുത്തും

ഭരണം അട്ടിമറിക്കാൻ ബി.ജെ.പിയും കോൺഗ്രസും രഹസ്യധാരണയുണ്ടാക്കി. അധികാരം നേടുകയെന്ന ലക്ഷ്യം മാത്രം കണ്ടുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് നാട്ടുകാർ വിലയിരുത്തും. സംസ്ഥാന- ജില്ലാ നേതൃത്വം നൽകിയ വിപ്പ് ലംഘിച്ച ബി.ജെ.പി അംഗങ്ങളെ ജനം ഒറ്റപ്പെടുത്തും.

-ബേബി സുധ, പഞ്ചായത്ത് പ്രസിഡന്റ്.

TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.