SignIn
Kerala Kaumudi Online
Friday, 26 April 2024 4.26 PM IST

ബഡ്ജറ്റിലുമില്ല, വസ്തുവിൽ കുടുങ്ങി കോടതി

court

പത്തനംതിട്ട : ജില്ലാ കോടതി സമുച്ചയം വാഗ്ദാനങ്ങളിൽ ഒതുങ്ങിയിട്ട് ഏഴ് വർഷം. ഇത്തവണത്തെ ബഡ്ജറ്റിലും കോടതി സമുച്ചയത്തിന് പരിഗണന ലഭിച്ചിട്ടില്ല. 2016ലെ ബഡ്ജറ്റിൽ 50 കോടി രൂപ വകയിരുത്തിയിരുന്നു. 2012ൽ ആണ് ജില്ലാ കോടതി സമുച്ചയം പണിയണമെന്ന നിർദേശം ബാർ അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്നത്. 11 വർഷമായി സ്വന്തമായൊരു കെട്ടിടത്തിനായി കാത്തിരിക്കുകയാണ് ജില്ലയിലെ ജുഡീഷ്യൽ സംവിധാനം.

പത്തനംതിട്ട മേലേവെട്ടിപ്രത്ത് റിംഗ് റോഡിന്റെ വശത്തായി ആറ് ഏക്കർ സ്ഥലം കോടതി കെട്ടിടത്തിനായി ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. 2016 ആഗസ്റ്റിൽ സ്ഥലമേറ്റെടുക്കൽ ഒരു മാസത്തിനകം പൂർത്തിയാക്കാനും തീരുമാനമുണ്ടായി.

എന്നാൽ വില നിർണയത്തിന്റെ പേരിൽ വസ്തു ഉടമകളുമായുള്ള തർക്കം പരിഹരിക്കപ്പെടാതെ പോയത് പ്രതിസന്ധിയായി. നാല് പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. സ്ഥലം ഏറ്റെടുക്കാൻ ആദ്യഘട്ടത്തിൽ ഒരുകോടി രൂപ അനുവദിച്ചിരുന്നു. 2021 ജനുവരിയിൽ പദ്ധതിക്ക് ആഭ്യന്തര വകുപ്പിന്റെ അനുമതിയും ലഭിച്ചു.

അഞ്ചക്കാല മുരുപ്പിലെ പുറമ്പോക്ക് സ്ഥലത്ത് കോടതി സമുച്ചയം നിർമ്മിക്കണമെന്ന ആവശ്യവുമായി ഇതിനിടെ ഒരു വിഭാഗം അഭിഭാഷകർ രംഗത്തുവന്നു. എന്നാൽ മേലെവെട്ടിപ്രത്ത് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

കെ.ശിവദാസൻനായർ എം.എൽ.എ ആയിരുന്ന കാലത്ത് റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് നിവേദനം നൽകുകയും ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി, ജില്ലാജഡ്ജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മേലേവെട്ടിപ്രത്തെ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

13 കോടതികൾ

ജില്ലാ ആസ്ഥാനത്ത് 13 കോടതികളാണുള്ളത്. പ്രധാന കോടതികൾ മിനി സിവിൽ സ്റ്റേഷനിലും മറ്റുള്ളവ പലകെട്ടി‌ടങ്ങളിലുമാണ്.

സാമൂഹികാഘാതം വിലയിരുത്താൻ

വിദഗ്ദ്ധസമിതിയുടെ സന്ദർശനം

കോടതി സമുച്ചയ നിർമ്മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ വിദഗ്ദ്ധസമിതി സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് റിട്ട.എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.മുകേഷിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ റോസ്‌ലിൻ സന്തോഷ്, സാമൂഹ്യപ്രവർത്തക ഡോ.എം.എസ്.സുനിൽ, സാമൂഹ്യശാസ്ത്രജ്ഞ ഡോ.ബിനു കെ.എസ്, ജില്ലാ കോർട്ട് മാനേജർ അൻസാരി.കെ, ഡെപ്യൂട്ടി കളക്ടർ (എൽ.എ), സ്‌പെഷ്യൽ തഹസിൽദാർ എൽ.എ (ജനറൽ) എന്നിവരടങ്ങുന്ന സമിതി യോഗം ചേർന്ന ശേഷമാണ് സ്ഥലത്ത് സന്ദർശനം നടത്തിയത്. ജില്ലാ ഭരണകൂടത്തിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അറിയിച്ചു.

പത്തനംതിട്ട വില്ലേജിൽ വെട്ടിപ്രത്ത് റിംഗ് റോഡിന് സമീപം ആറ് ഏക്കർ സ്ഥലമാണ് കോടതി സമുച്ചയത്തിനായി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയത്. ഇവർ സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തുന്നതിനാണ് വിദഗ്ദ്ധ സമിതി രൂപീകരിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പൂർത്തീകരിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമാണിത്.

സ്ഥലാനുമതി നേടിയിട്ട് 7 വർഷം,

കണ്ടെത്തിയിരിക്കുന്ന വസ്തു : 6 ഏക്കർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.