SignIn
Kerala Kaumudi Online
Saturday, 27 April 2024 10.53 AM IST

കേരളത്തിൽ ഇന്ധനസെസ്: മാഹിയിലെ പെട്രോൾ പമ്പുകൾ പൂരപ്പറമ്പാകും

mahe-petrol

വ്യത്യാസം

പെട്രോൾ ₹ 12.05

‌ഡീസൽ ₹11.08

മാഹി: കേരളത്തിന് പെട്രോളിയം ഉത്പ്പന്നങ്ങൾക്ക് വീണ്ടും നികുതി വർദ്ധിപ്പിച്ചതോടെ മയ്യഴിയിലെ ഒന്നര ഡസൻ പെട്രോൾ പമ്പുകളിലേക്ക് കേരളത്തിലെ വാഹനങ്ങളുടെ കുത്തൊഴുക്ക്.പെട്രോളിന് ലിറ്ററിന് 12.05 രൂപയുടേയും ഡീസലിന് 11.08 രൂപയുടേയും വില വ്യത്യാസം മാഹിയിലുണ്ട്.
കേരളത്തിൽ പെട്രോളിന് 105.85 രൂപയും ഡീസലിന് 94.80 രൂപയുമുള്ളപ്പോൾ മാഹിയിൽ യഥാക്രമം 93.80 രൂപയും 83.72 രൂപയുമാണ് വില.കഴിഞ്ഞ എട്ട് മാസക്കാലമായി മാഹിയിൽ ഇന്ധനവിലയിൽ വർദ്ധനവില്ലാതെ തുടരുകയാണ്.ഇതോടെ കേരളത്തേക്കാൾ മാഹിയിൽ പെട്രോളിനും ഡീസലിനുമുള്ള വിലയിലെ അന്തരത്തിന് ഗണ്യമായ മാറ്റം വന്നു.
പുതുച്ചേരി സർക്കാർ നിലവിലെ പെട്രോൾ വാറ്റ് നികുതി 21.90 ശതമാനത്തിൽ നിന്ന് 13. 32ശതമാനമായും, ഡീസൽ 16.15ശതമാനത്തിൽ നിന്ന് 6.91ശതമാനമായും നേരത്തെ കുറച്ചിരുന്നു. കേന്ദ്ര എക്‌സൈസ് നികുതി കുറച്ച് മണിക്കൂറുകൾക്കകമാണ് വാറ്റ് നികുതിയും കുറച്ചിരുന്നത്.
കേരളത്തിൽ വാറ്റ് നികുതി കുറയ്ക്കാത്ത സാഹചര്യത്തിലാണ് വിലയിലെ അന്തരം വർദ്ധിച്ചത്.
നിലവിൽ തന്നെ നഗരത്തിൽ വിയർത്തൊലിച്ച് പൊലീസ് ട്രാഫിക് വിഭാഗം ഗതാഗത നിയന്ത്രണം നടത്തിയിട്ടും നഗരം വീർപ്പ് മുട്ടുകയാണ്. മാഹി പാലം മുതൽ പുഴിത്തല വരെയുള്ള ഒന്നര കിലോമീറ്റർ ദേശീയപാത പിന്നിടാൻ അര മണിക്കൂർ നേരമെങ്കിലും വേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. പമ്പുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വാഹനങ്ങളുടെ നിര ദേശീയപാതയിലേക്ക് നീളുകയാണ്. വീതി കുറഞ്ഞ ദേശീയപാതയിൽ ഇത് ഗതാഗതക്കുരുക്കിന്നിടയാക്കുകയാണ്. മറികടക്കാൻ വഴിയില്ലാതെ പൊലീസും കുഴയുകയാണ്.

ഇനി കടത്തിന്റെ കാലം

പതിനായിരം ലിറ്റർ ഉൾക്കൊള്ളുന്ന ഒരു ടാങ്കർ, മാഹിയുടെ അതിർത്തി കടന്നാൽ കൈ നനയാതെ 120000 രൂപ പോക്കറ്റിലാവും. നേരത്തെ തന്നെ നിരവധി തവണ പൊലീസ് ഇന്ധനക്കടത്ത് പിടികൂടിയിരുന്നു.രാത്രികാലമായാൽ ഉയരമുള്ള ടിപ്പർ ലോറികൾ മയ്യഴിയിലെ പ്രത്യേകിച്ച് പന്തക്കൽ, മൂലക്കടവ് ഭാഗങ്ങളിലെ പമ്പുകളിലെത്തും. മുപ്പത് വലിയ കാനുകളിലാക്കി മുകൾഭാഗം മൂടിയാണ് ഇന്ധനം കടത്തുന്നത്. മയ്യഴിക്ക് ചുറ്റിലും നടക്കുന്ന വൻകിട നിർമ്മാണത്തിന്റെ മറവിലാണ് ടിപ്പർ ഉപയോഗിച്ചുള്ള കടത്ത്.
ജി.പി.എസ് സംവിധാനമുള്ളതിനാൽ കമ്പനിയിൽ നിന്നും പെട്രോൾ പമ്പുകളിലേക്ക് വരുന്ന ടാങ്കറുകൾക്ക് പതിവഴിയിൽ മറിച്ച് വിൽക്കാനോ മറ്റിടങ്ങളിലേക്ക് ഇന്ധനം കൊണ്ടു പോകാനോ, കമ്പനിയറിയാതെ സാദ്ധ്യമാവില്ല. അതു കൊണ്ടു തന്നെ പമ്പുകളിൽ നിന്നും സ്വകാര്യ ടാങ്കർ ലോറികൾ വഴിയാണ് ഫുൾ ടാങ്ക് ഇന്ധനക്കടത്ത് നടക്കുന്നത്.കഴിഞ്ഞ ദിവസം കണ്ണൂർ, മാഹി, കോഴിക്കോട് ജില്ലകളിലെ പെട്രോൾ ഡീലർമാരു യോഗം കമ്പനിക്കാർ വിളിച്ച് ചേർത്തിരുന്നു

പുതിയ പമ്പുകൾക്കായി നെട്ടോട്ടം

തലശ്ശേരി മാഹി നഗരങ്ങൾ സ്പർശിക്കാതെയുള്ള ബൈപാസ് റോഡ് രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്യപ്പെടുമെന്നിരിക്കെ, മാഹിയിൽപ്പെട്ട പളളൂർ മേഖലയിൽ പത്തോളം പെട്രോൾ പമ്പുകൾക്കായി പലരും നെട്ടോട്ടമോടുകയാണ്.ഇവിടെ സ്ഥലത്തിന് തീപിടിച്ച വിലയുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.