തിരുവനന്തപുരം: സംവിധായിക നയനയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നയനയുടെ പഴയ റൂംമേറ്റിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. മരിക്കുന്നതിന് രണ്ടുവർഷം മുമ്പ് ജവഹർ നഗറിലെ ഒരു ഫ്ലാറ്റിലായിരുന്നു നയന താമസിച്ചിരുന്നത്. അന്ന് നയനയ്ക്കൊപ്പം താമസിച്ചിരുന്ന അമൃതയെന്ന കൂട്ടുകാരിയെയാണ് ഇന്നലെ അന്വേഷണ സംഘം വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചത്.
സിനിമ സംവിധാനം പഠിക്കണമെന്ന മോഹവുമായി തലസ്ഥാനത്തെത്തിയ നയനയും അമൃതയും ഒരുമിച്ചായിരുന്നു ഒരുവർഷത്തോളം താമസിച്ചത്. ഇക്കാലത്തെ നയനയുടെ സുഹൃത് ബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും നയനയെ സംബന്ധിച്ച് അമൃതയ്‌ക്ക് അറിവുള്ള വ്യക്തിപരമായ വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്. അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ജലീലിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. കലാപരമായി മികച്ച കഴിവുകൾ പുലർത്തിയിരുന്ന ആളായിരുന്നു നയനയെന്നും വിപുലമായ സുഹൃത്ത് വലയം നയനയ്‌ക്കുണ്ടായിരുന്നുവെന്നും അമൃത മൊഴി നൽകി.
നയനയെ അപായപ്പെടുത്തുന്ന വിധത്തിൽ ആർക്കെങ്കിലും അക്കാലത്ത് ശത്രുതയോ ഭീഷണിയോ ഉണ്ടായിരുന്നതായി തനിക്ക് അറിവില്ലെന്നാണ് അമൃത അന്വേഷണ സംഘത്തെ അറിയിച്ചത്. ആൽത്തറയിലെ താമസസ്ഥലത്തേക്ക് മാറിയശേഷമുള്ള കാര്യങ്ങളെപ്പറ്റി തനിക്ക് അധികമൊന്നും അറിയില്ലെന്നും സുഹൃത്തുക്കളിൽ നിന്നാണ് നയന മരിച്ച വിവരം അറിഞ്ഞതെന്നും അമൃത പറഞ്ഞു. നയനയുടെ കുടുംബാംഗങ്ങളെപ്പറ്റിയുൾപ്പെടെ വ്യക്തിപരമായി പറഞ്ഞറിവുള്ള കാര്യങ്ങൾ മാത്രമാണ് തനിക്ക് അറിവുള്ളതെന്നും അമൃത വ്യക്തമാക്കി. രാവിലെ 11ഓടെ ആരംഭിച്ച മൊഴിയെടുക്കൽ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |