ന്യൂഡൽഹി: ജാമിയാ അക്രമ കേസ് പ്രതികളായഷർജീൽ ഇമാം, വിദ്യാർത്ഥി നേതാക്കളായ ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗർ അടക്കം എട്ടുപേരെ വിട്ടയച്ച് ഡൽഹി ജില്ലാ കോടതി. ഒരാളെ പ്രതിചേർത്തു.
വിയോജിപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണണമെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താതെ പൊലീസ് ചിലരെ ബലിയാടുകളാക്കിയെന്നും ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് അഡിഷണൽ സെഷൻസ് ജഡ്ജി അരുൾ വർമ്മ പറഞ്ഞു. 2019 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നതിനാൽ ഷർജീൽ ഇമാം, ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗർ എന്നിവർ ജയിലിൽ തന്നെ തുടരേണ്ടി വരും.
ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ് വിയോജിപ്പ്. മനസ്സാക്ഷിക്ക് യോജിച്ചതല്ലെങ്കിൽ വിസമ്മതം കാട്ടുന്നത് സ്വാഭാവികമാണെന്ന ഗാന്ധിജിയുടെ വാക്കുകളും ജഡ്ജി പറഞ്ഞു.
ചോദ്യം ചെയ്യലിനും വിയോജിപ്പിനുമുള്ള ഇടങ്ങൾ നശിപ്പിക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയുടെ അടിസ്ഥാനത്തെ നശിപ്പിക്കുന്നു എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളും ജഡ്‌ജി ഉദ്ധരിച്ചു. ജനാധിപത്യത്തി
ൽ വിയോജിപ്പുകളെ പ്രോത്സാഹിപ്പിക്കണം. അടിച്ചമർത്തൽ പാടില്ല. എന്നാൽ വിയോജിപ്പ് തികച്ചും സമാധാനപരമായിരിക്കണം. അക്രമത്തിലേക്ക് അധഃപതിക്കരുതെന്നും കോടതി പറഞ്ഞു.
സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശത്തിനെതിരെയുള്ള പൊലീസ് നടപടി ശരിയല്ല.
പ്രതിഷേധിക്കുന്ന പൗരന്മാരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ പാടില്ലായിരുന്നു. അന്വേഷണ ഏജൻസികൾ വിയോജിപ്പും കലാപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി പൊലീസിന് പുതിയ തെളിവുകൾ കണ്ടെത്താനായില്ലെന്നും അനുബന്ധ കുറ്റപത്രത്തിൽ പഴയ വസ്തുതകൾ ആവർത്തിച്ചെന്നും കോടതി നിരീക്ഷിച്ചു. പുതിയതായി ഒന്നുമില്ലാതെ ഒരു കൂട്ടം കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത് അവസാനിപ്പിക്കണം. അത് കുറ്റാരോപിതരുടെ അവകാശങ്ങളെ ഇല്ലാതാക്കും.
മൂന്നാം അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് വരെ തിരിച്ചറിയൽ പരേഡും നടത്തിയിട്ടില്ലെന്നും പ്രതികൾ ബാരിക്കേഡുകൾക്ക് പിന്നിൽ നിൽക്കുന്നത് മാത്രമാണ് ഫോട്ടോഗ്രാഫുകളും വീഡിയോകളും കാണിക്കുന്നതെന്നും കോടതി പറഞ്ഞു.
പ്രതികൾ കലാപമുണ്ടാക്കിയ ജനക്കൂട്ടത്തിന്റെ ഭാഗമാണെന്ന് പ്രഥമദൃഷ്ട്യാ പറയാനാകില്ല. പ്രതികൾ ആയുധം വഹിക്കുകയോ കല്ലെറിയുകയോ ചെയ്തിട്ടില്ല. അതിനാൽ നിയമ ലംഘനം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ പ്രൊസീക്യൂഷൻ നടപടി ആരംഭിക്കാനാകില്ല. സാധ്യതകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ല.
യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ കഴിയാത്ത പൊലീസ് പ്രതികളെ ബലിയാടുകളാക്കി. ഇത്തരം സാഹചര്യങ്ങളിൽ അന്വേഷണ ഏജൻസികൾ സാങ്കേതികവിദ്യയുടെ ഉപയോഗം ഉൾക്കൊള്ളണം. അല്ലെങ്കിൽ വിശ്വസനീയമായ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കണം. പ്രതിഷേധത്തിന്റെ ഭാഗമായവരെ പ്രതികളാക്കുന്ന നടപടി ശരിയല്ല.
2019 ഡിസംബറിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. മൊഹമ്മദ് അബുസാർ, ഉമൈർ അഹമ്മദ്, മുഹമ്മദ് ഷോയിബ്, മഹമൂദ് അൻവർ, മുഹമ്മദ് കാസിം, മുഹമ്മദ് ബിലാൽ നദീം, ഷാസർ റസാ ഖാൻ, ചന്ദ യാദവ് എന്നിവരെയും കോടതി വെറുതെവിട്ടു. മൊഹമ്മദ് ഇല്യാസിനെതിരെ കുറ്റം ചുമത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |