തിരുവനന്തപുരം: നിക്ഷേപത്തിരിമറിക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വഞ്ചിയൂർ ഉപ്പളം റോഡിലെ ബി.എസ്.എൻ.എൽ. എൻജിനിയേഴ്സ് സഹകരണസംഘം ഓഫീസിൽ നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു.
ഡിവൈ.എസ്.പി സജാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നലെ രാവിലെ 11ഓടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ടോടെ അവസാനിച്ചു. സൊസൈറ്റിയിലെ അംഗങ്ങളെയും നിക്ഷേപങ്ങളെയും സംബന്ധിച്ച രേഖകളും ഫയലുകളും പരിശോധിച്ച സംഘം നിലവിൽ സഹകരണവകുപ്പ് അസി. രജിസ്ട്രാറുടെ അന്വേഷണത്തിലിരിക്കുന്ന ഫയലുകൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. രജിസ്ട്രാർ അന്വേഷണ നടപടികൾ പൂർത്തിയാക്കിയ രജിസ്റ്ററുകളും ഫയലുകളും ഉടൻ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി സംശയിക്കുന്ന സംഭവത്തിന്റെ കൃത്യമായ കണക്കുകൾ പരിശോധിക്കാനാണ് അസി. രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണം. നിക്ഷേപകർ തങ്ങളുടെ പക്കലുള്ള രേഖകളുടെ പകർപ്പുകൾ ഹിയറിംഗിൽ അസി.രജിസ്ട്രാർ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ചും അന്വേഷണ വിധേയമാക്കും. സൊസൈറ്റി കെട്ടിടവുമായി ബന്ധപ്പെട്ട മഹസറുകളും രേഖകളും തയ്യാറാക്കുന്ന ജോലികളും ഇന്നലെ ക്രൈംബ്രാഞ്ച് പൂർത്തിയാക്കി.അറസ്റ്റിലായ സംഘം സെക്രട്ടറി വെള്ളായണി ഊക്കോട് വിവേകാനന്ദ നഗർ ഗുരുപ്രഭയിൽ കെ.വി.പ്രദീപിന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. ബി.എസ്.എൻ.എൽ മുൻ പോസ്റ്റ് ഡിവിഷണൽ എൻജിനിയറായ പ്രദീപ് 2012 മുതൽ 2017 വരെ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗവും 2017 മുതൽ 2022 വരെ സെക്രട്ടറിയുമായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നിക്ഷേപകരുടെ മൊഴിയും ശേഖരിച്ചുവരികയാണ്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.ഡിവൈ.എസ്.പിക്ക് പുറമേ രണ്ട് സി.ഐമാരുൾപ്പെടെ 13 അംഗസംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |