തിരുവനന്തപുരം: മ്യൂസിയം ഭാഗത്ത് രാത്രിയും പിങ്ക് പൊലീസ് പ്രവർത്തിക്കും. പ്രദേശത്ത് സ്ത്രീകൾക്കെതിരായ അതിക്രമം ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്നതിന് പിന്നാലെയാണ് 24 മണിക്കൂറും സേവനം ഉറപ്പിക്കാൻ തീരുമാനമായത്. മ്യൂസിയം പരിസരത്തെ സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ഇന്നലെ ചേർന്ന ജില്ലാ പൊലീസ് മേധാവിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സത്രീകൾക്ക് എതിരെയുണ്ടാകുന്ന അക്രമണങ്ങളിൽ പരാതിപ്പെടുന്നതിൽ വരുന്ന കാലതാമസം അന്വേഷണത്തെ ബാധിക്കുന്നതായി കമ്മിഷണർ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിർഭയം ആപ്ളിക്കേഷൻ എല്ലാ സ്ത്രീകളും ഇൻസ്റ്റാൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം മ്യൂസിയം പരിസരത്ത് വെച്ച് അദ്ധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല. മ്യൂസിയത്തെ അക്ഷരോത്സവത്തിൽ പങ്കെടുത്തശേഷം രാത്രിയിൽ മടങ്ങുകയായിരുന്ന അദ്ധ്യാപികയെ ബൈക്കിലെത്തിയ രണ്ടു പേർ ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.45 ഓടെ മ്യൂസിയം കനക നഗർ റോഡിലായിരുന്നു സംഭവം.
മുഖത്ത് അടിച്ചശേഷം കഴുത്തിൽ കുത്തിപ്പിടിക്കുകയായിരുന്നു. നാല്പതുകാരിയായ തൃശൂർ സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കൺട്രോൾ റൂമിലും മ്യൂസിയം സ്റ്റേഷനിലും അറിയിച്ചതനുസരിച്ച് പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ത്രീകൾക്ക് മാനഹാനി വരത്തക്കവിധം ദേഹോപദ്രവമേൽപ്പിക്കൽ(ഐ.പി.സി 354, ഭീഷണിപ്പെടുത്തൽ (ഐ.പി.സി 509 )വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ ഭാഗത്തെയും കനകനഗർ റോഡിലെയും കാമറകളിൽ നിന്ന് ചില ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കമ്മിഷണറുടെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ ഷാഡോ പൊലീസുൾപ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |