നെന്മാറ: സാങ്കേതിക പിഴവ് കാരണം ഒലിപ്പാറക്കാർക്ക് കുടിവെള്ളം കിട്ടുന്നില്ല. വേനൽ ആരംഭിച്ചിട്ടും തെങ്ങുംപാടം പുഴയ്ക്ക് തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വാട്ടർ അതോറിറ്റി ജലവിതരണം നടത്താത്തതിന്റെ കാരണം അറിയിച്ചത്. പുഴയ്ക്ക് കുറുകെ 25 മീറ്റർ മാത്രം നീളമുള്ള പാലത്തിലൂടെ പൈപ്പ് കൊണ്ടുപോകാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം അനുമതി നിഷേധിച്ചതാണ് കുടുവെള്ളം ലഭിക്കാത്തത്.
പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കയറാടി കൈതച്ചിറയിൽ സ്ഥാപിച്ച ജലസംഭരണിയിൽ നിന്ന് അയിലൂർ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കി പൈപ്പുകളും മീറ്ററുകളും സ്ഥാപിച്ചിട്ട് രണ്ടുവർഷമായി. തെക്കേ അറ്റത്തുള്ള തെങ്ങുംപാടം, ഒലിപ്പാറ, കൊടിക്കരുമ്പ്, പുത്തൻചള്ള, തട്ടാൻച്ചള്ള, നേർച്ചപ്പാറ, പള്ളത്തൊടി തുടങ്ങി രണ്ടുവാർഡുകളെ ഒഴിവാക്കി ആറുമാസം മുമ്പാണ് ജലവിതരണം ആരംഭിച്ചത്.
ഇടുങ്ങിയ പാലമായതിനാലും ഇരുവശങ്ങളിലും ചെറു കുടിവെള്ള പദ്ധതികളുടെ പൈപ്പുകൾ ഉള്ളതിനാലും ഇനി വലിപ്പമേറിയ പൈപ്പ് സ്ഥാപിക്കാൻ വീതി ഇല്ലാത്തതിനാലുമാണ് അനുമതി നിഷേധിച്ചതെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പറയുന്നു. എന്നാൽ പുഴയ്ക്കപ്പുറത്തേക്ക് പൈപ്പുകളും വീടുകളിൽ മീറ്ററുകൾ വരെ സ്ഥാപിക്കുന്ന പണി നടത്തിയിട്ടും പുഴയ്ക്ക് കുറുകയുള്ള 25 മീറ്റർ നീളത്തിൽ പൈപ്പ് സ്ഥാപിക്കാനുള്ള നടപടി വാട്ടർ അതോറിറ്റി എടുത്തില്ല. പാലത്തിന് മുകളിലൂടെ പൈപ്പ് സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയതെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം തടസം പറഞ്ഞതോടെയാണ് പണി പൂർത്തിയാക്കാൻ സാധിക്കാത്തതെന്നും വാട്ടർ അതോറിറ്റി പറയുന്നു.
പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ തൊട്ടടുത്ത അയിലൂർ പഞ്ചായത്തിൽ മുഴുവൻ പ്രദേശങ്ങളിലേക്കും വെള്ളം നൽകാൻ കഴിയാതിരിക്കുമ്പോഴാണ് ആലത്തൂർ മണ്ഡലത്തിലെ എരുമയൂർ, ആലത്തൂർ, തരൂർ, പുതുക്കോട് തുടങ്ങിയ പഞ്ചായത്തുകളിലേക്ക് പദ്ധതി ദീർഘിപ്പിക്കുന്ന പണി നടത്തുന്നത്. എന്നാൽ ഇതേ പദ്ധതിയുടെ ഭാഗമായി എലവഞ്ചേരി പഞ്ചായത്തിലേക്ക് പോത്തുണ്ടിയിൽ നിന്നുള്ള കുടിവെള്ളം കൊണ്ടുപോകുന്നതിനായി കുമ്പളക്കോട് പാലത്തിന് സമീപം പുതിയ തൂണുകൾ നിർമ്മിച്ച പൈപ്പ് സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നുണ്ട്.
അനുമതി ലഭിച്ചില്ല
പുഴയ്ക്ക് കുറുകെ ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് ഇരുമ്പുപാലം നിർമ്മിച്ച് അതിലൂടെ വെള്ളം വിതരണം നടത്തുന്നതിന് 14 ലക്ഷത്തിന്റെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. അനുമതി കിട്ടുന്ന മുറയ്ക്ക് ഈ പ്രദേശങ്ങളിലെ 2500 അധികം വീടുകളിലേക്കുള്ള പൈപ്പ് സ്ഥാപിച്ചതിൽ വെള്ളം ലഭ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |