SignIn
Kerala Kaumudi Online
Friday, 26 April 2024 6.00 PM IST

 4 എസ്.ഐമാരുൾപ്പെടെ 15 തസ്തികകളിൽ ആളില്ല മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കട്ടയ്ക്ക് നിൽക്കാൻ ആളുവേണം

തിരുവനന്തപുരം: നഗരത്തിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ മ്യൂസിയം പൊലീസ് സ്റ്റേഷനി. 4 എസ്.ഐമാരുൾപ്പെടെ 15ഓളം തസ്തികകളിൽ മാസങ്ങളായി ആളില്ല. മുഖ്യമന്ത്രിയും ഗവർണറുമുൾപ്പെടെ വി.വി.ഐ.പികളുടെ താമസസ്ഥലത്ത് നിരന്തരമുണ്ടാകുന്ന അക്രമസംഭവങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഭയന്ന് ഇവിടെ ജോലിചെയ്യാൻ പൊലീസുകാർ തയ്യാറാകാത്തതാണ് പ്രശ്നം. സംഘടനാസ്വാധീനവും രാഷ്ട്രീയ സമ്മർദ്ദങ്ങളും ചെലുത്തി മ്യൂസിയം സ്റ്റേഷനിലെ നിയമനത്തിന് സേനാംഗങ്ങൾ തടയിടുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സ്റ്റേഷൻ ശരിക്കും മ്യൂസിയത്തിന് സമാനമായ സ്ഥിതിയിലാണ്.

തലസ്ഥാനത്തെ സർക്കാർ പരിപാടികളുടെയും കലാസാംസ്കാരിക പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ് കനകക്കുന്നുൾപ്പെടുന്ന മ്യൂസിയം പൊലീസ് സ്റ്റേഷൻപരിധി. ഓണം പോലുള്ള ആഘോഷങ്ങൾക്കും മറ്റ് കലാസാംസ്കാരിക ചടങ്ങുകൾക്കും സുരക്ഷയൊരുക്കേണ്ടത് മ്യൂസിയം പൊലീസാണ്. വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണനുസരിച്ച് 79 പൊലീസുകാരാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലുള്ളത്. ഇതിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ സി.ഐ ഉൾപ്പെടെ 64 പേരാണ് നിലവിലുള്ളത്. ജനസംഖ്യയിലും കുറ്റകൃത്യങ്ങളിലുമുള്ള വർദ്ധനവനുസരിച്ച് പൊലീസ് സ്റ്റേഷനുകളിലെ മാനവശേഷി വർദ്ധിപ്പിക്കാത്തതാണ് ക്രമസമാധാന പാലനത്തിനും കേസ് അന്വേഷണത്തിനും കുറ്റവാളികളെ അമർച്ച ചെയ്യുന്നതിനും തടസമായി വരുന്നത്. പൊലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനത്തിനും കേസ് അന്വേഷണത്തിനും പുറമേ വി.വി.ഐ.പികളുടെ സുരക്ഷയും സമരവും പ്രക്ഷോഭങ്ങളുമുൾപ്പെടെ നഗരത്തിൽ ഭാരിച്ച ചുമതലയുള്ള സ്റ്റേഷനുകളിലൊന്നാണ് മ്യൂസിയം സ്റ്രേഷൻ. ഓരോവർഷവും സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകളും ഇതിന് പുറമേയുണ്ട്. കഴിഞ്ഞ ഏതാനും വ‌ർഷങ്ങൾക്കിടെ സ്ഥാനക്കയറ്റം ലഭിച്ചും സർവീസിൽ നിന്ന് വിരമിച്ചുമുണ്ടായ ഒഴിവുകളാണ് ഇപ്പോഴും നികത്തപ്പെടാതെ കിടക്കുന്നത്.

 ജോലിയേറെ...

ഒരു ഡസനിലധികം എസ്.ഐമാരുടെ തസ്തിക ആവശ്യമുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നാല് തസ്തികളാണ് ഒഴിവുള്ളത്. വാഹന പരിശോധന, ഇൻക്വസ്റ്റ് നടപടികൾ, പോസ്റ്റുമോർട്ടം, വാഹന അപകടക്കേസുകൾ, കോടതി നടപടികൾ എന്നിവയ്ക്കുപോലും എസ്.ഐമാരെ തികയാത്ത സാഹചര്യത്തിലാണ് ഒഴിവുകൾ ക്രമസമാധാന പാലനത്തിന് വെല്ലുവിളിയാകുന്നത്. അവധിദിവസങ്ങളിലൊഴികെ രാവിലെയും വൈകിട്ടുമുള്ള സ്കൂൾ, കോളേജ് പരിസരങ്ങളിലുൾപ്പെടെയുള്ള പട്രോളിംഗ്, ജംഗ്ഷനുകളിലെ പോയിന്റ് ഡ്യൂട്ടി, വി.വി.ഐ.പി ഡ്യൂട്ടി, പൈലറ്റ്, എസ്കോർട്ട്, മറ്റ് അടിയന്തര സാഹചര്യങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവയ്ക്കൊന്നും ആവശ്യത്തിന് പൊലീസില്ലാതിരിക്കെയാണ് മ്യൂസിയം കേന്ദ്രീകരിച്ച് നിരന്തരം അക്രമസംഭവങ്ങൾ അരങ്ങേറുന്നത്.

 ഉള്ളവർക്ക് അവധിയുമില്ല

മ്യൂസിയം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രാത്രിയും പകലും മുഴുവൻസമയ പട്രോളിംഗും കാമറ നിരീക്ഷണവും മഫ്തി പൊലീസ് വിന്യാസവുമുണ്ടായാലേ ക്രിമിനലുകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യാൻ കഴിയൂ. ആവശ്യത്തിന് ആളില്ലാത്തതിനാൽ അവധിപോലും എടുക്കാനാകാതെ കടുത്ത മാനസികസമ്മ‌ർദ്ദം അനുഭവിക്കേണ്ട അവസ്ഥയിലാണ് പൊലീസുകാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.