കോഴിക്കോട്: കൂട്ടിയും കിഴിച്ചും വെട്ടിയും തീരാതെ കോഴിക്കോട് ജില്ലാ കോൺഗ്രസ് പട്ടിക. അർഹരുടെ എണ്ണത്തിൽ തീരുമാനമായാലും ഇല്ലെങ്കിലും നാളെ കെ.പി.സി.സിക്ക് പട്ടിക നൽകണമെന്ന് അന്ത്യശാസനമുള്ളതിനാൽ ഇന്നുചേരുന്ന ഉപസമിതിയിൽ തീരുമാനമാവുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ. സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ കളക്ടറേറ്റ് ധർണ ഇന്ന് നടക്കുന്നതിനാൽ വൈകീട്ട് ചേരുന്ന ഉപസമിതി അന്തിമ പട്ടിക കെ.പി.സി.സിക്ക് സമർപ്പിക്കും. പട്ടികയുടെ എണ്ണത്തിന് നീളമുണ്ടെങ്കിലും കോഴിക്കോട്ട് തർക്കമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റിന് പുറമേ എം.കെ.രാഘവൻ എം.പി, ടി.സിദ്ദീഖ് എം.എൽ.എ, കെ.പി.സി.സിയുടെ ചാർജുള്ള ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം അടക്കം എട്ടുപേരടങ്ങുന്നതാണ് ഉപസമിതി. കേരളത്തിലെ നിലവിലുള്ള എല്ലാ ഗ്രൂപ്പുകളുടെയും പ്രതിനിധികളടങ്ങുന്നതാണ് ഈ ഉപസമിതിയെന്നതിനാൽ നിലവിൽ കിട്ടിയ ജംബോപട്ടികയിൽ അധികമൊന്നും വെട്ടിക്കുറക്കാനാവില്ല.
35 ഭാരവാഹികളാണ് കമ്മിറ്റിയിൽ ഉണ്ടാവുക. നിർവാഹകസമിതി അംഗങ്ങളായി 36 പേരെയും ഉൾപ്പെടുത്തും. എന്നാൽ ഭാരവാഹി സ്ഥാനത്തേക്ക് മാത്രം വന്ന പേരുകൾ 55. നിർവാഹകസമിതി അംഗങ്ങളാവാൻ 60 പേരും. എ, ഐ ഗ്രൂപ്പുകൾ ശുപാർശ ചെയ്ത പേരുകൾക്ക് പുറമെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പട്ടിക കൈമാറിയിട്ടുണ്ട്. ഇതോടെയാണ് പട്ടിക വലുതായത്. ഗ്രൂപ്പുകൾക്കുള്ളിലെ വിള്ളലുകളും നേതാക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ ഗ്രൂപ്പ് സമവാക്യവും പുനസംഘടനാ നടപടികളെ സങ്കീർണമാക്കുകയാണ്.
ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കും വലിയ പട്ടികയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുന്നവരെയും ഭാരവാഹി പട്ടികയിൽ ഇടംപിടിക്കാത്തവരെയും നിർവാഹക സമിതിയിൽ ഉൾപ്പെടുത്താനാണ് നീക്കം. നിലവിലുള്ള കമ്മിറ്റിയിൽ നിന്ന് 12 പേരെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനായിരുന്നു ധാരണ. എന്നാൽ എ, ഐ ഗ്രൂപ്പുകൾക്ക് പുറമെ മുതിർന്ന നേതാക്കളും പേരുകൾ നൽകിയതോടെ ഇത് ഇരട്ടിയായി. 24 പുതുമുഖങ്ങൾ വേണ്ടിടത്ത് നാൽപ്പതിലധികം പേരാണ് പരിഗണയ്ക്ക് വന്നത്. കഴിഞ്ഞ ദിവസം ചേർന്ന പുനഃസംഘടനാ ഉപസമിതി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. എ ഗ്രൂപ്പുകാരനായ മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബുവും ഐ ഗ്രൂപ്പുകാരനായ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണനുമാണ് കൊമ്പുകോർത്തത്. ഇവർ രണ്ടുപേരുമടങ്ങുന്ന ഉപസമിതിയാണ് ഇന്ന് ഭാരവാഹികളുടെ അന്തിമപട്ടികയ്ക്ക് അംഗീകാരം നൽകേണ്ടത്. അതുപോലെ ഹൈക്കമാൻഡിനും സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലും നിർണായകമായ ഇടപെടലുകൾ നടത്തുന്ന എം.കെ.രാഘവന്റേയും മുൻ ഡി.സി.സിപ്രസിഡന്റും ഇപ്പോൾ വയനാട് എം.എൽ.എയുമായ ടി.സിദ്ദീഖിന്റെ ഇടപെടലുകളും പട്ടികയെ വെട്ടിലാക്കുമെന്നുറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |