പൂവാർ: ടൂറിസം രംഗത്ത് അനുദിനം വളരുന്ന പൂവാറിൽ വാട്ടർ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ സംഗമബിന്ധുവാണ് പൂവാറിലെ പൊഴിക്കര. ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ വന്നുപോകുന്നത്.ഇവിടത്തെ പ്രധാന വിനോദോപാധി ബോട്ട് സവാരിയാണ്. ആഴമേറിയതും അപകട സാദ്ധ്യതയുള്ളളതുമാണ് പൊഴിക്കരയിലെ ബ്രേക്ക് വാട്ടറിലൂടെയുള്ള ബോട്ട് സവാരി. പൊഴിമുറിയുന്ന സാഹചര്യങ്ങളിൽ അടിയൊഴുക്ക് സാധാരണമായതിനാൽ അപകടങ്ങൾ പതിയിരിക്കുന്നതും അധികൃതർക്ക് അറിവുള്ളതാണ്. സുരക്ഷയൊരുക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റിനോ ഗ്രാമപഞ്ചാത്തിനോ പൊലീസ് അധികൃതർക്കോ കഴിയാത്തതും പ്രധാന ആക്ഷേപമാണ്.അപകടത്തിനുശേഷം ശവശരീരങ്ങൾ തപ്പിയെടുക്കലാണ് അധികൃതരുടെ സ്ഥിരം പരിപാടിയെന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ അപകട സ്ഥലത്തെത്തിപ്പെടാനോ നദിയിലോ ബ്രേക്ക് വാട്ടറിലോ അടിയന്തര ഇടപെടൽ നടത്താനോ കഴിയാത്തത് പൂവാറിൽ വാട്ടർ ആംബുലൻസ് ഇല്ലാത്തതിനാലാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.
പൂവാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ മണിക്കൂറുകൾ നീളുന്ന ബോട്ട് സവാരിയിൽ ഏർപ്പെടുന്നതാണ് പ്രധാന വിനോദം. കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളമാണ് പൂവാർ പൊഴിക്കര. സഹ്യപർവത സാനുക്കളിൽ നിന്നുത്ഭവിച്ച് 56കിലോമീറ്റർ ദൂരം സഞ്ചരിച്ച് നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിവിടെയാണ്.
നെയ്യാർനദി ഇവിടെ എത്തുന്നതോടെ പൂവാർ ആകുന്നത് നാടിന്റെ ചരിത്രം. സ്വർണ തൂമ്പയാൽ നിർമ്മിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ അനന്ത വിക്ടോറിയം മാർത്താണ്ഡവർമ്മ (എ.വി.എം) കനാൽ തമിഴ്നാട്ടിലേക്ക് കടക്കുന്നതും ഇവിടെ തൊട്ടുരുമ്മിയാണ്. പൂവാർ,കുളത്തൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്നതും നെയ്യാർ നദിയാണ്.
കൗതുകമുണർത്തും കാഴ്ചകളിവിടെ
പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയിലെ വെള്ളത്തിന് നടുവിൽ ഉയർന്ന് നിൽക്കുന്ന എലിഫന്റ് റോക്കും മനോഹരമായി അലങ്കരിച്ച ഫ്ളോട്ടിംഗ് റസ്റ്റോറന്റുകളും സഞ്ചാരികളിൽ കൗതുക മുണർത്തുന്നതാണ്. നെയ്യാർ നദിയിലൂടെയും എ.വി.എം കനാലിലൂടെയും ചുറ്റുമുള്ള വിശാലമായ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി ടൂറിസ്റ്റുകൾക്ക് മറക്കാനാവാത്തതാണ്.ഇവയെല്ലാമാണ് ചുരുങ്ങിയ കാലംകൊണ്ട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങ ളിൽ ഒന്നായി മാറാൻ പൂവാറിനെ പ്രാപ്തമാക്കിയത്.
അപകടത്തിനു പുറമെ ലഹരിപ്പാർട്ടികളും
നദീതീരത്തെ തുരുത്തുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ലഹരിപ്പാർട്ടികൾ അരങ്ങേറുന്നത്. ലഹരി വസ്തുക്കളുടെ വിപണനം ഇവിടങ്ങ ൾ കേന്ദ്രീകരിച്ച് നട ക്കുന്നത് അധികൃതർക്ക് അറിവുള്ളതാണ്. എന്നാൽ പൊലീസിനോ എക്സൈസിനോ സമയബന്ധിത മായി എത്തിപ്പെടാൻ കഴിയാറില്ല. ആരുടെയെങ്കിലും ബോട്ട് സംഘടിപ്പിച്ച് അവിടെ എത്തുമ്പോഴേക്കും'ആട് കിടന്നിടത്ത് ഒരു പൂടയും കാണില്ല' എന്ന അവസ്ഥയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |