തൃശൂർ: ഇറ്റ്‌ഫോക് വേദിയിൽ കൊടുങ്കാറ്റ് വിതയ്ക്കാൻ ഇംഗ്‌ളീഷ് കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്പിയറുടെ ടെമ്പസ്റ്റ് പ്രൊജക്ടും. വിദേശത്ത് നിരവധി വേദികളിൽ അവതരിപ്പിച്ച ഇത് ഷേക്‌സ്പിയർ നാടകത്തിലെ ചില രംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനരാവിഷ്‌കാരം അന്തരിച്ച ബ്രിട്ടീഷ് സംവിധായകൻ പീറ്റർ ബ്രൂക്കും അദ്ദേഹത്തിന്റെ അസിസ്റ്റന്റും ഫ്രഞ്ച് നാടകകൃത്തുമായ മേരി ഹെലീൻ എസ്റ്റീനുമാണ് തയ്യാറാക്കിയത്. 11, 12 തീയതികളിൽ ആക്ടർ മുരളി തിയേറ്ററിൽ രാത്രി 7നാണ് ഒന്നേകാൽ മണിക്കൂർ നാടകം.
ഇംഗ്‌ളണ്ടിൽ ഷേക്‌സ്പിയറുടെ കാലത്തുണ്ടായിരുന്ന സംസാരഭാഷയും മാന്ത്രികദ്വീപിലെ സംഭവ വികാസങ്ങളും നാടകത്തിന്റെ തനിമയാണ്. ഷേക്‌സ്പിയർ 1611ലാണ് ടെമ്പസ്റ്റ് രചിച്ചത്. കൊടുങ്കാറ്റിൽ കപ്പൽ തകർന്നുപോയ നേപ്പിൾസിലെ രാജാവായ അലോൺസോയും മറ്റും, രാജ്യം നഷ്ടപ്പെട്ട പ്രോസ്‌പെറോയും മകൾ മിറാൻഡയും താമസിക്കുന്ന മാന്ത്രികദ്വീപിലെത്തുന്നു. താൻ രാജ്യഭ്രഷ്ടനായ കഥ പ്രോസ്‌പെറോ മകളോട് പറഞ്ഞു. ശത്രുക്കൾ കടലിൽ തള്ളിയ അവരെ നിയാപോളിറ്റൻ പ്രഭുവായ ഗൊൻസാലോ രക്ഷിച്ചു. തുടർന്നാണ് ദുർമന്ത്രവാദിനി താമസിച്ചിരുന്ന ദ്വീപിലെത്തിയത്. വിചിത്രജീവി കാലിബനും ദുർമന്ത്രവാദിനി തടവിലിട്ട ഏറിയലെന്ന മായാരൂപവുമാണ് അവിടെയുണ്ടായിരുന്നത്. മന്ത്രശക്തികൊണ്ട് പ്രോസ്‌പെറോ സൃഷ്ടിച്ച കൊടുങ്കാറ്റിന്റെ സഹായത്താൽ തന്നെ പുറത്താക്കിയവരെ അദ്ദേഹം ദ്വീപിലെത്തിക്കുന്നു. ഒട്ടേറെ സംഭവങ്ങൾക്കുശേഷം, സഹോദരൻ പ്രോസ്പറോയ്ക്ക് അധികാരം തിരിച്ചുകൊടുക്കുന്നതാണ് കഥ.
ഗവേഷണത്തിൽ നിന്ന് നാടകം
ടെമ്പസ്റ്റിനെക്കുറിച്ചുള്ള ഗവേഷണത്തിൽ നിന്നാണ് പുനരാവിഷ്‌കാരത്തിന്റെ പിറവി. ഷേക്‌സ്പിയറുടെ അവസാന നാകടകമായ ടെമ്പസ്റ്റിൽ അദ്ദേഹത്തിന്റെ എല്ലാ നാടകത്തിന്റെയും സത്തയുണ്ട്. നാടകത്തിലുടനീളം കേൾക്കുന്നതും എന്നാൽ അർത്ഥം വ്യക്തമാക്കപ്പെടാത്തതുമായ വാക്കാണ് 'സ്വാതന്ത്ര്യം'. 1925ൽ ലണ്ടനിൽ ജനിച്ച പീറ്റർ ബ്രൂക്ക് ഷേക്‌സ്പിയർ നാടകങ്ങളുടെ സംവിധായകനെന്ന നിലയിൽ പ്രസിദ്ധനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |