മാനന്തവാടി: കടുവയുടെ അക്രമണത്തിൽ മരിച്ച തോമസിന്റെ കേരള ബാങ്കിലെ കാർഷിക വായ്പ എഴുതിത്തള്ളി.
പണയംവെച്ച ആധാരം ഉൾപ്പെടെയുള്ള പ്രമാണങ്ങൾ കുടുംബത്തിന് കൈമാറി. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രമാണങ്ങൾ തോമസിന്റെ ഭാര്യ സിനി, മകൻ സോജൻ എന്നിവർക്കാണ് കൈമാറിയത്. താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തി ബാങ്കിന്റെ കോറോം ശാഖയിൽ നിന്നും തോമസ് എടുത്ത അഞ്ച് ലക്ഷം രൂപയും കിസാൻമിത്ര വായ്പയും പലിശയുമാണ് എഴുതിത്തള്ളിയത്. കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിൻ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ്, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരൻ, ബ്ലോക് പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സിനി തോമസ്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.ജോണി, മത്തായിക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.നവനീത് കുമാർ സ്വാഗതവും ശാഖാ മാനേജർ ടി.വി പ്രമോദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |