ഇസ്താംബുൾ: ഉറങ്ങാൻ കിടന്നതേ ഓർമ്മയുള്ളൂ.... ഉണർന്നപ്പോൾ എല്ലാം തകർന്നടിഞ്ഞ കാഴ്ചയായിരുന്നു. സിറിയയിലെ വടക്ക് പടിഞ്ഞാറൻ ഇദ്‌ലിബ് പ്രവിശ്യയിലെ ആശുപത്രിയിൽ നിന്ന് നിറകണ്ണുകളോടെ ഒസാമ അബ്‌ദേൽ ഹാമിദ് എന്നയാൾ പറഞ്ഞു. ഒസാമയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ അയൽക്കാരെല്ലാം മരിച്ചു. ആഭ്യന്തര സംഘർഷങ്ങൾ വിതച്ച ദുരിതങ്ങൾക്ക് നടുവിൽ ആകെയുണ്ടായിരുന്ന കിടപ്പാടം പോലും കവർന്ന ഭൂകമ്പത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഒസാമയെ പോലെയുള്ള ആയിരക്കണക്കിന് മനുഷ്യർ. തുർക്കി അതിർത്തിയോട് ചേർന്ന സിറിയൻ നഗരങ്ങളിൽ ഏറെക്കുറെയും തകർന്നടിഞ്ഞു.
800ലേറെ പേരാണ് സിറിയയിൽ കൊല്ലപ്പെട്ടത്. ഇതിൽ സർക്കാർ നിയന്ത്രണ മേഖലയിൽ 500 ഓളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമത മേഖലകളിൽ 300ലേറെ പേർ മരിച്ചെന്നാണ് രക്ഷാ പ്രവർത്തക സംഘടനയായ വെറ്റ് ഹെൽമെറ്റ്സ് നൽകുന്ന കണക്ക്. എന്നാൽ മരണസംഖ്യ ഇതിലും കൂടുതലാണെന്നും ഇവർ പറയുന്നു. കെട്ടുറപ്പില്ലാത്ത കെട്ടിടങ്ങളിൽ കഴിഞ്ഞ നൂറുകണക്കിന് കുടുംബങ്ങളുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ സർമാദാ പട്ടണം കെട്ടിടാവശിഷ്ടങ്ങളാൽ നിറഞ്ഞ പ്രേതഭൂമി പോലെയായി. സോളാർ പാനലുകളും വാട്ടർ ടാങ്കുകളും മുതൽ കിടക്കകൾ വരെ പട്ടണത്തിന്റെ അങ്ങോളമിങ്ങോളം ചിതറി കിടക്കുകയാണ്. ഭീമൻ കോൺക്രീറ്റ് പാളികൾക്കിടയിൽ ജീവന്റെ തുടിപ്പുണ്ടോ എന്നാണ് രക്ഷാപ്രവർത്തകർ ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |