കോഴിക്കോട്: ഒരു ഭാഗത്ത് പച്ചരി തിന്നുമടുത്ത നാട്ടുകാരുടെ ആവലാതികൾ. മറുഭാഗത്ത് അർഹതപ്പെട്ട ആനുകൂല്യങ്ങളെല്ലാം തടഞ്ഞ് സർക്കാർ...രണ്ടിനും നടുവിലിരുന്ന് റേഷൻകട നടത്തി പൊറുതിമുട്ടുകയാണ് വ്യാപാരികൾ. പ്രതിഷേധിച്ചിട്ടും പരാതി നൽകിയിട്ടും ഒന്നും നടക്കില്ലെന്നായപ്പോൾ റേഷൻകടകളടച്ചുള്ള സമരത്തിനൊരുങ്ങുകയാണ് റേഷൻ വ്യാപാരികൾ.
റേഷൻ വ്യാപാരികളുടെ വേതനവർദ്ധന, കടകളിലെ സഹായികളുടെ വേതനം, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ കാര്യങ്ങളിൽ പ്രതീക്ഷയർപ്പിച്ച ബഡ്ജറ്റ് പോലും കൈവിട്ട സാഹചര്യത്തിലാണ് അനിശ്ചിതകാല സമരമെന്ന ആയുധവുമായി റേഷൻ വ്യാപാരികൾ മുന്നോട്ടുപോകുന്നത്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം അവർ സംസ്ഥാന വ്യാപകമായി താലൂക്ക് ആസ്ഥാനങ്ങളിൽ സൂചനാ സമരവും ധർണയും നടത്തി. രണ്ടാം ഘട്ടം സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം. അതിലും പരിഹാരമാകുന്നില്ലെങ്കിൽ റേഷൻകടകളടച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു.
നിലവിൽ കഴിഞ്ഞ മാസത്തെ കമ്മിഷൻ കുടിശ്ശികയും കൊവിഡ് കാലത്ത് പതിനൊന്ന് മാസം വിതരണം ചെയ്ത സൗജന്യ കിറ്റുകളുടെ കമ്മിഷനും ഇനിയും കിട്ടാനുണ്ട്. കിറ്റ് വിതരണത്തിൽ വ്യാപാരികളുടെ വേതന പാക്കേജ് അനുസരിച്ച് കമ്മിഷൻ നൽകണമെന്നാണ് വ്യവസ്ഥ. കൊവിഡ് പ്രതികൂല സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച കിറ്റ് വേതനം വ്യാപാരികൾ അംഗീകരിച്ചിരുന്നു. എന്നാൽ ഇത് ഇപ്പോഴും കുടിശ്ശികയായി കിടക്കുകയാണ്. കമ്മിഷൻ നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിഷേധ നിലപാടിലാണ് സർക്കാർ. 45 ക്വിന്റൽ വരെ റേഷൻ ധാന്യം ഒരു മാസം വിൽക്കുന്ന വ്യാപാരിക്ക് 18000 രൂപയും, അതിന് മുകളിൽ വിൽക്കുന്നവർക്ക് ഓരോ ക്വിന്റലിന് 180 രൂപ അധികവുമാണ് കമ്മിഷൻ ഇനത്തിൽ നൽകുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്മിഷൻ തുക ഏറെ വൈകിയാണ് ലഭിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. കൂടാതെ കൊവിഡ് കാലത്ത് മരിച്ച റേഷൻ വ്യാപാരികളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നൽകാൻ ബജറ്റിൽ പ്രഖ്യാപനങ്ങളില്ലാത്തതും വ്യാപാരികൾക്ക് കനത്ത തിരിച്ചടിയായി. ആറു മാസം കൊണ്ട് പുന:പരിശോധിക്കുമെന്ന് പറഞ്ഞ വേതന പാക്കേജിൽ ആറു വർഷത്തിലേക്ക് കടന്നിട്ടും നടപടിയായില്ല. ഏറ്റവുമധികം അംശാദായം അടക്കുന്ന ക്ഷേമനിധിയിൽ സർക്കാർ വിഹിതമില്ല. ആരോഗ്യ ഇൻഷ്വറൻസിലും മെഡിസെപ്പ് പദ്ധതിയിലും റേഷൻ വ്യാപാരികളെയും ഉൾപെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബജറ്റിൽ അംഗീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും റേഷൻ വ്യാപാരികൾ പറയുന്നു.
@ ഇ പോസ് കേടാക്കിയിട്ട്
ഞങ്ങൾക്കെന്ത് പ്രയോജനം?
ഇ പോസ് മെഷീന്റെ താളപ്പിഴയുടെ ഉത്തരവാദിത്വം റേഷൻ വ്യാപാരികളുടെ പേരിൽ കെട്ടിവെച്ച ഭക്ഷ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധമറിയിച്ച് വ്യാപാരികൾ.സംസ്ഥാനത്ത് റേഷൻ വിതരണത്തിനുള്ള ഇ പോസ് മെഷീൻ തകരാറിലാക്കുന്നത് ബോധപൂർവമാണെന്നും മാസാവസാനമാകുമ്പോൾ തകരാറുണ്ടാക്കി തിയതി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഇ പോസ് മെഷീൻ പ്രവർത്തിപ്പിച്ചാലേ കച്ചവടം നടക്കൂ. പിന്നെന്തിനാണ് ഇപോസ് മെഷീൻ കേടാക്കുന്നതെന്നാണ് വ്യാപാരികൾ ചേദിക്കുന്നത്.
എ.എ.വൈ കാർഡുകാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, എൻ.എഫ്.എസ്.എ പദ്ധതികൾ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങുമ്പോൾ ഇ പോസിൽ വിരലടയാളം പ്രത്യേകം രേഖപ്പെടുത്തണം. എന്നാൽ വിരലടയാളം പതിയാത്തതും കണക്ടിവിറ്റി നഷ്ടമാകുന്നതും കാർഡുടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |