തിരുവനന്തപുരം: വെള്ളക്കരത്തിനും ഇന്ധ സെസിലും വർദ്ധന വരുത്താനുള്ള തീരുമാനം എൽഡിഎഫ് സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന്റെ ധാർഷ്ട്യം മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമാകുമെന്നതിനാലാണ് നടപടി പിൻവലിക്കാൻ പിണറായി വിജയൻ തയ്യാറാകാത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു.
ജനങ്ങളുടെ രോഷം കത്തിപ്പടരുമ്പോൾ തന്റെ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകാനില്ല എന്ന ഏകാധിപത്യ മനോഭാവം മുഖ്യമന്ത്രിയ്ക്ക് ഉപേക്ഷിക്കേണ്ടി വരും കെ സുരേന്ദ്രൻ തുടർന്നു. വെള്ളക്കരം വർദ്ധിപ്പിച്ച നടപടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. നാലിരട്ടിയോളം വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിയാനാണ് തീരുമാനം. കുടിശ്ശിക പിരിച്ചെടുക്കാതെ ജനങ്ങളിലേയ്ക്ക് ഭാരം കയറ്റിവെയ്ക്കുന്ന മന്ത്രി പാവപ്പെട്ടവന്റെ മുഖത്തേയ്ക്ക് ചെളിവെള്ളം കോരിയൊഴിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിച്ച വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്‌പീക്കറുടെ റൂളിംഗുണ്ടായി. വെള്ളക്കരം വർദ്ധിപ്പിച്ച വിവരം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നുവെന്ന് സ്‌പീക്കർ എ എൻ ഷംസീർ ചൂണ്ടിക്കാട്ടി. ചട്ടം 303 പ്രകാരം എ പി അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്‌നത്തിലായിരുന്നു റൂളിംഗ്. നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുമ്പോൾ സഭാസമ്മേളന കാലയളവിലാണെങ്കിൽ അക്കാര്യം സഭയിൽതന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമാണ് സഭയ്ക്കുള്ളതെന്ന് സ്‌പീക്കർ റൂളിംഗിനിടെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |