കോട്ടയം: പക്ഷിപ്പനിയിൽ ജീവിതം ദുരിതത്തിലായ കോഴി, താറാവ് കർഷകർക്ക് കൈത്താങ്ങേകാതെ സർക്കാർ. ഈ സീസണിൽ മാത്രം അരക്കോടി രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. കേന്ദ്ര ഫണ്ട് മുടങ്ങിയതിനാൽ എന്ന് തുക എത്തുമെന്ന് ഒരു ഉറപ്പുമില്ല. 26,051 പക്ഷികളെയാണ് രോഗം കാരണം കൊന്നത്.
ക്രിസ്മസ് സീസണിലാണ് പക്ഷിപ്പനിയെത്തിയത്. ഡിസംബറിൽ പക്ഷിപ്പനി അവസാനിച്ചെന്ന് കരുതിയെങ്കിലും കഴിഞ്ഞ മാസം അവസാനം പനച്ചിക്കാട് പ്രദേശത്ത് രോഗം വീണ്ടും സ്ഥിരീകരിച്ചു. ചാകുന്നതിനൊപ്പം പ്രദേശത്തെ പക്ഷികളെ മുഴുവൻ കൊല്ലുകയും ചെയ്യും. പനച്ചിക്കാട് മാത്രം 1203 പക്ഷികളെയാണ് കൊന്നത്.
കേന്ദ്ര ഫണ്ടില്ലാതെ ഒമ്പത് വർഷം
നഷ്ടപരിഹാരത്തുകയുടെ 60 ശതമാനവും കേന്ദ്രവും ബാക്കി സംസ്ഥാനവുമാണ് നൽകുന്നത്. എന്നാൽ ഒമ്പത് വർഷമായി കേന്ദ്രഫണ്ട് കിട്ടാത്തതും പ്രതിസന്ധിയുണ്ടാക്കി. തുടർന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിന്നാണ് ഇതുവരെ പണം കണ്ടെത്തിയത്. എന്നാൽ അതുംകാലിയായി. മുൻപ് നൽകിയ പണവും കേന്ദ്രം നൽകിയാലെ കോർപ്പസ് ഫണ്ടിലേയ്ക്ക് തിരിച്ചടയ്‌ക്കാൻ കഴിയൂ.
പക്ഷിപ്പനി ബാധിച്ച പഞ്ചായത്തുകൾ
ആർപ്പൂക്കര, നീണ്ടൂർ, പനച്ചിക്കാട്, തലയാഴം, വെച്ചൂർ, കല്ലറ, ചെമ്പ്
നശിപ്പിച്ച പക്ഷികൾ- 26,051
കിട്ടേണ്ട തുക- 50 ലക്ഷം
പുതുക്കാത്ത നഷ്ടപരിഹാരം
രണ്ട് മാസം പ്രായമുള്ള കോഴിക്കും താറാവിനും 200 രൂപയും, രണ്ട് മാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. 2014ലെ തീറ്റ-ഇറച്ചി വില അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിർണയിച്ചത്.
'ഫണ്ട് ഉടൻ വകയിരുത്തും. കണക്കെടുപ്പ് പൂർത്തിയായെങ്കിലും ഫണ്ടിന്റെ പ്രതിസന്ധിയാണ് വിതരണത്തിന് കാലതാമസമുണ്ടാക്കുന്നത്".
- ഡോ. മനോജ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |