കയ്പമംഗലം : വീട് പുതുക്കി പണിയാനും മൂത്ത മകളുടെ വിവാഹത്തിനുമായാണ് പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ നിന്നും കയ്പമംഗലം വഞ്ചിപ്പുരയിലെ മത്സ്യത്തൊഴിലാളിയായ കമ്പിളിക്കൽ ഷാജി (51) ലോണെടുത്തത്. മകളുടെ വിവാഹം, കൊവിഡ്, മത്സ്യബന്ധന മേഖലയിലെ വരുമാനം കുറഞ്ഞത് അങ്ങനെ പ്രതിസന്ധികളെല്ലാം ഷാജിയെ ചുഴറ്റിയടിച്ചു. അതിനിടെ രണ്ടാമത്തെ മകളുടെ വിവാഹം ഉറപ്പിച്ചു. ജീവിതമാകെ താളം തെറ്റിയതോടെ ഷാജി ഫെബ്രുവരി ഒന്നിന് പുലർച്ചെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. കുടുംബത്തിന്റെ ഏക അത്താണിയായ ഷാജിയുടെ വിയോഗത്തോടെ ഭാര്യ സുമയും രണ്ടു പെണ്മക്കളുമടങ്ങുന്ന കുടുംബമിന്ന് പ്രതിസന്ധിയിൽ കാലിട്ടടിക്കുകയാണ്.
ഏകദേശം 10 സെന്റ് സ്ഥലവും സ്വന്തമായുള്ള വീടും കൊടുങ്ങല്ലൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക വികസനബാങ്കിൽ പണയം വച്ചെടുത്ത നാലുലക്ഷത്തിന്റെ കടം വളർന്ന് പലിശയുൾപ്പെടെ 6.60 ലക്ഷം രൂപയായി. ഡിഗ്രി പഠനം പൂർത്തിയാക്കിയ രണ്ടാമത്തെ മകളുടെ വിവാഹം നിശ്ചയിച്ച സമയത്ത് നടത്തണം. ഈ പ്രതിസന്ധിക്കിടയിലാണ് ബാങ്ക് ജപ്തി വാ പൊളിച്ചു നിൽക്കുന്നത്. ബാങ്കിലെ ബന്ധപ്പെട്ടവർ ഷാജിയുടെ വീട്ടിലെത്തി ഡിസംബർ അഞ്ചിനകം പണമടച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ ഒരു ധൂർത്തിനും പോകാത്ത ഷാജി പണത്തിനായി പലരെയും സമീപിച്ചു. ഒന്നും നടക്കാതായതോടെയാണ് ജീവിതമവസാനിപ്പിച്ചത്. എല്ലാ വേദനകളിൽ നിന്നും ഷാജി മോചിതനായെങ്കിലും വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലാണ് ഈ കുടുംബം. ലോൺ തിരിച്ചടക്കാത്ത പക്ഷം ഉള്ള കിടപ്പാടം പോകും. ഇളയമകളുടെ ഉറപ്പിച്ച വിവാഹകർമ്മവും അടുത്തെത്തി നിൽക്കുന്നു. ഇനി എന്ത് എന്ന അവസ്ഥയിൽ സുമനസുകളുടെ ദയാവായ്പിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |