കരാർ കമ്പനി ഇതുവരെ പിരിച്ചെടുത്തത് - ₹ 1135.29 കോടി
പ്രതിദിനം കടന്നുപോകുന്ന വാഹനങ്ങൾ - 32,000
പുതുക്കാട്: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത നിർമ്മാണത്തിലെ കരാർ വ്യവസ്ഥകൾ സമയബന്ധിതമായി തീർക്കാത്തതിനാൽ ടോൾ കരാർ കമ്പനിക്ക് ഇതുവരെ 682.71 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ടന്ന് വിവരാവകാശ രേഖ. കരാർപ്രകാരമുള്ള നിർമ്മാണപ്രവൃത്തികൾ, അറ്റകുറ്റപ്പണികൾ എന്നിവ നിർദ്ദേശിച്ച സമയത്തിനകം ചെയ്തുതീർക്കാത്തതിനാണ് പിഴയീടാക്കിയത്.
നിശ്ചിതസമയത്തിനകം പിഴ അടച്ചില്ലെങ്കിൽ കരാർ കമ്പനിയെ ഒഴിവാക്കാനും വ്യവസ്ഥയുണ്ട്. ടോൾ പിരിവ് ആരംഭിച്ചത് മുതൽ കഴിഞ്ഞ ഡിസംബർ 31 വരെ 1135.29 കോടി രൂപ കരാർ കമ്പനി പിരിച്ചെടുത്തെന്നും പ്രതിദിനം ശരാശരി 32,000 വാഹനങ്ങൾ കടന്നുപോകുന്നുവെന്നും വിവരാവകാശ രേഖയിലുണ്ട്.
2028 ജൂണിൽ കരാർ അവസാനിക്കുമ്പോൾ കമ്പനി വലിയ നേട്ടമാണ് ഉണ്ടാക്കുകയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
വ്യവസ്ഥ ലംഘിച്ചാൽ പിഴയീടാക്കാനും 180 ദിവസത്തിനകം പണി പൂർത്തീകരിച്ചില്ലെങ്കിൽ കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യാമെന്നുണ്ടെങ്കിലും എൻ.എച്ച്.എ.ഐ നടപടി സ്വീകരിക്കാത്തത് വിചിത്രവും ദുരൂഹവുമാണ്.- അഡ്വ. ജോസഫ് ടാജറ്റ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
വിവരാവകാശരേഖയിൽ
ചാലക്കുടി അടിപ്പാത, പുതുക്കാട് മേൽപ്പാലം, സർവീസ് റോഡുകൾ, അനുബന്ധ സൗകര്യം ഒരുക്കൽ, സുരക്ഷാസംബന്ധമായ കാര്യങ്ങൾ തുടങ്ങിയ പ്രവൃത്തികൾ ഇനിയും ചെയ്ത് തീർത്തിട്ടില്ല. യഥാസമയം നടത്തേണ്ട അറ്റകുറ്റപ്പണികളിലെ വീഴ്ചയുണ്ടായി. അഞ്ച് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ട റീടാറിംഗ് ഇനിയും പൂർത്തീകരിച്ചിട്ടില്ലായെന്നും വിവരാവകാശ രേഖപ്രകാരം എൻ.എച്ച്.എ.ഐ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |