പദ്ധതിയുടെ കവാടമായി മാറേണ്ടിയിരുന്നത് ഗ്രോവ് ബീച്ച്
തിരുവനന്തപുരം: സാഗര സൗന്ദര്യം അതിന്റെ ഉള്ളിലേക്കു കടന്നുപോയി ആസ്വദിക്കാൻ കഴിയുന്ന ഓഷ്യനേറിയം പദ്ധതി കേരളത്തിന്റെ വികസന പദ്ധതിയായി ആദ്യം പ്രഖ്യാപിച്ചത് 2003ൽ.വിദേശ സഞ്ചാരികളുടെ പറുദീസയായ കോവളത്ത് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2013 ജനുവരിയിൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സമ്മേളനത്തിലായിരുന്നു (ജിം) പ്രഖ്യാപനം. ജനുവരി 19ന് ടൂറിസം മേഖലയിൽ 900 കോടിയുടെ വിവിധ പദ്ധതികളിൻമേൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. പദ്ധതികളിൽ തലസ്ഥാനത്ത് ലഭിച്ചതിൽ ഏറ്റവും ആകർഷണീയമായ ഓഷ്യനേറിയം 30 കോടി മുതൽ മുടക്കിൽ ഗൾഫാർ ഗ്രൂപ്പ് നിർമ്മിക്കുമെന്നാണ് ധാരണയായത്.സിംഗപ്പൂരിലെ സെനോസ്രയിലെ ഓഷ്യനേറിയത്തിന്റെ മാതൃകയിൽ നിർമ്മിക്കുന്നതിനായി തുടർ ചർച്ചകളും നടന്നു.കോവളത്തെ ഗ്രോവ് ബീച്ചിൽ നിന്നാരംഭിച്ച് കടലിന്റെ ഉള്ളിലേക്ക് കടക്കുംവിധം നിർമ്മിക്കാനായിരുന്നു പ്ളാൻ.അന്ന് ഐ.ടി.ഡി.സി ഗൾഫാർ ഗ്രൂപ്പിനു കീഴിലുള്ള എംഫാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു. മാത്രമല്ല, കേന്ദ്ര സമുദ്ര ഗവേണണ കേന്ദ്രം തൊട്ടടുത്ത് വിഴിഞ്ഞത്തുള്ളതിനാൽ സമുദ്രജീവികളെക്കുറിച്ചുള്ള ഗവേഷണ സാദ്ധ്യതയും ഓഷ്യനേറിയം പദ്ധതിയിലൂടെ നടക്കുമായിരുന്നു. എ.കെ.ആന്റണി മുഖ്യമന്ത്രിയും പ്രൊഫ.കെ.വി.തോമസ് ടൂറിസം മന്ത്രിയുമായിരിക്കെ നടന്ന ആഗോള നിക്ഷേപക സംഗമം വൻ വികസന കുതിപ്പിന് വഴിയൊരുക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് കോവളം ഹോട്ടൽ എംഫാർ ഗ്രൂപ്പ് ലീലാ ഗ്രൂപ്പിന് വിറ്റു.തുടർന്ന് ഓഷ്യനേറിയം പദ്ധതിയെ കുറിച്ച് ആരും മിണ്ടാതായി. സർക്കാരുകൾ മാറി മാറി വന്നപ്പോഴും കോവളത്തെ പദ്ധതിയെ വിസ്മരിച്ചു. പിന്നീട് ഓഷ്യനേറിയം പദ്ധതി സർക്കാർ അവതരിപ്പിച്ചത് കൊച്ചിയിലെ പുതുവൈപ്പിനിലായിരുന്നു.അവിടേയും പ്രാരംഭ നടപടികൾ തുടങ്ങിയതല്ലാതെ കാര്യമായി ഒന്നും സംഭവിച്ചില്ല. ഇപ്പോൾ പദ്ധതി കൊല്ലത്ത് നടപ്പിലാക്കുമെന്നാണ് ബഡ്‌ജറ്റിലെ പ്രഖ്യാപനം. ഇന്ത്യയിലൊരിടത്തും ഓഷ്യനേറിയം ഇല്ല.വേളിയിൽ ഒരു അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കാനും റോപ് വേ നിക്ഷേപക സംഗമത്തിൽ അബുദാബിയിലെ എസ്.എഫ്.സി ഗ്രൂപ്പുമായി ധാരണയിലെത്തിയിരുന്നു. അതും നടപ്പിലായില്ല.
അന്ന് 30 കോടി, ഇന്ന്...
കോവളത്തെ പദ്ധതി 30 കോടി രൂപ മുതൽ മുടക്കിൽ തുടങ്ങാനായിരുന്നു പദ്ധതി.20 വർഷത്തിനിപ്പുറം പദ്ധതിക്ക് 500 കോടിയിൽപ്പരം രൂപ ചെലവാക്കേണ്ടിവരുമെന്നാണ് കണക്ക്. പുതുവൈപ്പിനിലെ പദ്ധതിക്ക് 480 കോടി ചെലവാണ് കണക്കുകൂട്ടിയിരുന്നത്.
ഓഷ്യനേറിയം തുറക്കുന്ന സാദ്ധ്യതകൾ
കടൽജീവികളുടെ സമ്പാദനവും പ്രദർശനവും
കടൽസസ്യങ്ങളുടെയും ആഴക്കടൽ മത്സ്യങ്ങളുടെയും അലങ്കാരമത്സ്യങ്ങളുടെയും പ്രദർശനം
വാട്ടർ ടണലിലൂടെയുള്ള സഞ്ചാരം
ആഴക്കടൽ ദർശനവും പഠനവും
മത്സ്യമേഖലയിലും ടൂറിസം മേഖലയിലും തൊഴിൽ
ഓഷ്യനേറിയം പദ്ധതി കോവളത്തു തന്നെ നടപ്പിലാക്കാൻ
സർക്കാരിൽ സമ്മർദ്ദം ചെലുത്തും- എം.വിൻസെന്റ്, എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |