പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന 4-ാമത് അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായി ചെങ്കൽ ഗ്രാമം വേദമന്ത്രങ്ങളാൽ മുഖരിതമായ ഗ്രാമമായി മാറി. അതിരുദ്രത്തിന്റെ ഭാഗമായ അന്നദാനത്തിനുള്ള പച്ചക്കറി വിളവെടുപ്പ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര പരിസരത്തെ ഒരേക്കറോളം വരുന്ന കൃഷിയിടത്തിൽ വിളയിച്ചെടുത്ത ജൈവ പച്ചക്കറികളും വാഴക്കുലകളും ഊട്ടുപുരയിൽ സമർപ്പിച്ചു. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉത്സവക്കമ്മിറ്റി കൺവീനർ വി.കെ.ഹരികുമാർ,ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ വിശേഷാൽ പൂജകളെത്തുടർന്നാരംഭിച്ച രണ്ടാം ദിവസത്തെ അതിരുദ്ര മഹായജ്ഞം ഉച്ചയ്ക്ക് നടന്ന കലശാഭിഷേകത്തോടെ അവസാനിച്ചു. ഇന്നലെ രാവിലെ നടന്ന മഹാഗണപതി ഹോമത്തിനും വിശേഷാൽ പൂജകൾക്കും ശേഷം ഉച്ചയ്ക്ക് 12.15ന് ക്ഷേത്ര തന്ത്രി തേറകവേലി ഗണേഷ് ലക്ഷ്മി നാരായണൻ പോറ്റിയുടെ നേതൃത്വത്തിൽ മഹാശിവരാത്രി ഉത്സവത്തിനായുള്ള കൊടിയേറ്റം നടന്നു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ സർക്കാരിന് വേണ്ടി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |