മാടമൺ : ഗുരു സന്ദേശങ്ങളും ദർശനങ്ങളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ മാടമൺ ശ്രീനാരായണ കൺവെൻഷന് കഴിയുമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ പറഞ്ഞു. ഇരുപത്തെട്ടാമത് മാടമൺ ശ്രീനാരായണ കൺവെൻഷന്റെ രണ്ടാംദിവസമായ ഇന്നലെ കൺവൻഷൻ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുരചിച്ച കൃതികളും സാരോപദേശങ്ങളും തപസുചെയ്തു നേടിയ ഈശ്വര ചൈതന്യവും നമ്മളിലേക്ക് പകരാൻ കൺവെൻഷൻ ഉപകരിക്കും. ഗുരു സന്ദേശങ്ങൾ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനോടൊപ്പം സ്വന്തം ജീവിതത്തിലേക്ക് പകർത്തുകയും വേണം. കാലാതീതമായ ദർശനങ്ങളാണ് ഗുരുദേവന്റേത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുദർശനം ലോകം അംഗീകരിച്ചതാണ്. മതസ്പർധകൾ വിവിധ കോണുകളിൽ വർദ്ധിച്ചു വരുമ്പോഴും ഗുരുദർശനം സമൂഹത്തെ നേർവഴിക്ക് എത്തിക്കാൻ ഉപകരിക്കും.
ജാതി, മത, ദൈവ, വിദ്യാഭ്യാസ സങ്കൽപം എന്നിങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടുള്ള എല്ലാം ഗുരുവിന്റെ കൃതികളിൽ കാണാം. ജീവിതത്തിന്റെയും സമൂഹത്തിന്റെയും മുഖ്യധാരയിൽ നിന്ന് തള്ളപ്പെട്ട് കിടക്കുന്ന ജനവിഭാഗത്തെ കൈപിടിച്ച് ഉയർത്തുകയായിരുന്നു ഗുരുവിന്റെ പ്രവർത്തനം.
കൺവെൻഷനിൽ അരുവിപ്പുറം മുതൽ അദ്വൈതാശ്രമം വരെ എന്ന വിഷയത്തിൽ വിജയലാൽ നെടുങ്കണ്ടവും ഗുരുദേവ കൃതികൾ എന്ന വിഷയത്തിൽ നിമിഷ ജിബിലാലും പഠന ക്ലാസ് നയിച്ചു. ഗുരുഭാഗവത പാരായണം, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, പഠന ക്ളാസ് തുടങ്ങിയ ചടങ്ങുകൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |