ആലപ്പുഴ: ഓട്ടത്തിനിടയിൽ വാഹനങ്ങൾക്ക് തീപിടിച്ചാൽ ആദ്യം പഴി കേൾക്കേണ്ടി വരുന്നത്, മോടി കൂട്ടാൻ കുത്തിക്കയറ്റുന്ന 'എക്സ്ട്രാ ഫിറ്റിംഗ്സു'കൾക്കാണ്. എന്നാൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സംഭവിക്കുന്ന അപകടങ്ങൾക്കും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നതിൽ നിരാശയിലാണ് കാർ ആക്‌സസറീസ് ഡീലർമാർ.
വാഹനങ്ങൾക്കുള്ളിൽ അധികമായി പല ഉപകരണങ്ങളും ഘടിപ്പിക്കുമ്പോൾ സംഭവിക്കുന്ന പിഴവുകളാണ് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന വിമർശനം പുതിയതല്ല. പലപ്പോഴും ശാസ്ത്രീയ പരിശോധനകൾക്ക് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ വരാറുണ്ട്. കണ്ണൂരിൽ ദമ്പതികളും ഗർഭസ്ഥശിശുവും കാറിൽ വെന്തു മരിക്കാൻ ഇടയായ സംഭവത്തിലും ശാസ്ത്രീയ വിശദീകരണം വരുന്നതിനു മുമ്പുതന്നെ തങ്ങൾ കുറ്റക്കാരായെന്ന് ആക്സസറീസ് ഡീലർമാർ പരാതിപ്പെടുന്നു.
കാറുകൾ കത്താൻ നിരവധി കാരണങ്ങളുണ്ട്. ഷോർട്ട് സർക്യൂട്ട്, ഇന്ധന ചോർച്ച, വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്ന സാനിട്ടൈസർ പോലുള്ള വസ്തുക്കൾ എന്നിവ അഗ്നിബാധയ്ക്ക് കാരണമാകാം. എന്താണെന്ന് വ്യക്തമാകുന്നതിനുമുമ്പുതന്നെ അധിക ഫിറ്റിംഗുകളെ കുറ്റപ്പെടുത്തുകയാണെന്ന് ഇവയുടെ ഡീലർമാർ ആരോപിക്കുന്നു. കണ്ണൂരിലെ അപകടസ്ഥലത്ത് എത്തിയ ചില ഉദ്യോഗസ്ഥർ വാഹനത്തിൽ കാമറ ഫിറ്റ് ചെയ്തതുകൊണ്ടാണ് കത്തിയതെന്ന് ആരോപിച്ചിരുന്നു.
# വില്ലനായി എലിയും
എലി ശല്യം മൂലം കാറിലെ വയറുകൾ മുറിഞ്ഞുപോവാറുണ്ട്. എലി മുറിച്ചിടുകയോ, കരണ്ട് വെയ്ക്കുകയോ ചെയ്യുന്ന വയറുകൾ ഓട്ടത്തിനിടെ ഉരസിയാൽ തന്നെ തീപിടിത്തമുണ്ടാകാം. വയർ കട്ടിംഗ് പരമാവധി ഒഴിവാക്കിയാണ് തങ്ങൾ ഫിറ്റിംഗുകൾ നടത്തുന്നതെന്ന് ഡീലർമാർ പറയുന്നു. പുതിയ കാറുകളിലെ വയറുകൾ മുറിച്ചാൽ വാഹനം സ്റ്റാർട്ടാക്കാൻ പോലും കഴിയില്ലെന്നും ഡീലർമാർ വിശദീകരിക്കുന്നു.
ഇത്തരം അപകടങ്ങളിൽ പഴി മുഴുവൻ ആക്‌സസറീസ് ഫിറ്റിംഗുകാരുടെ തലയിൽ വച്ച് കൈയൊഴിയുന്ന സ്ഥിതിയാണുള്ളത്. ശാസ്ത്രീയ പരിശോധനാഫലം വരുന്നതു വരെയെങ്കിലും ദയവായി കാത്തുനിൽക്കണം
എ. മുഹമ്മദ് ഷാഫി, സംസ്ഥാന ജനറൽ സെക്രട്ടറി, കാർ ആക്സസറീസ് ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |