കൊല്ലം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുരീപ്പുഴയിൽ നിർമ്മിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുമാസത്തിനകം പൂർത്തിയാകും. ഔദ്യോഗിക കണക്ക് പ്രകാരം 77 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. അതിവേഗം പൂർത്തിയാക്കാൻ കഴിയുന്ന പ്രവൃത്തികളാണ് ഇനി ശേഷിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പ്ലാന്റിൽ യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കൽ അന്തിമഘട്ടത്തിലാണ്. 35 വൈദ്യുതീകൃത യന്ത്ര സംവിധാനങ്ങളാണ് പ്ലാന്റിന് ആകെയുള്ളത്. ഇതിൽ 24 എണ്ണത്തിന്റെ ഫാക്ടറി ടെസ്റ്റ് കഴിഞ്ഞു. 19 എണ്ണം പ്ലാന്റിലെത്തിയിട്ടുണ്ട്. ഇവ വൈകാതെ സ്ഥാപിച്ചു തുടങ്ങും. യന്ത്രങ്ങൾ ഘടിപ്പിക്കുന്ന ജോലികൾ അതിവേഗം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതിക്കും പരിസരവാസികൾക്കും യാതൊരുതരത്തിലുള്ള പ്രതിസന്ധിയും സൃഷ്ടിക്കാത്ത തരത്തിൽ മൂവിംഗ് ബെഡ് ബയോ റിയാക്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാന്റിന്റെ പ്രവർത്തനം. പ്ലാന്റിലെത്തുന്ന മാലിന്യത്തിലെ ദ്രാവകഭാഗം വിവിധ ഘട്ടങ്ങളായുള്ള സംസ്കരത്തിലൂടെ ശുദ്ധജലത്തിന് തുല്യമായ അവസ്ഥയിലും ഖരപദാർത്ഥങ്ങൾ വളമാക്കിയും മാറ്റും. ശുദ്ധജലം അഷ്ടമുടി കായലിൽ നിന്ന് 50 മീറ്റർ അകലെയായി ഒഴുക്കും. 31.91 കോടിയായിരുന്നു പദ്ധതിയുടെ എസ്റ്റിമേറ്റെങ്കിലും 25 കോടിക്ക് പഞ്ചാബ്, എറണാകുളം എന്നിവിടങ്ങൾ ആസ്ഥാനമായുള്ള രണ്ട് കമ്പനികൾ സംയുക്തമായാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
കക്കൂസ് മാലിന്യം
വഴിയിൽ തള്ളണ്ട
പ്ലാന്റ് പൂർത്തിയാകുന്നതോടെ കക്കൂസ് മാലിന്യം വഴിയോരങ്ങളിലും ജലാശയങ്ങളിലും തള്ളുന്ന ദുരിതത്തിന് പരിഹാരമാകും. വീടുകളിൽ നിന്ന് കക്കൂസ് മാലിന്യം പൈപ്പ് ലൈൻ വഴി പ്ലാന്റിലെത്തിക്കുന്ന ശൃംഖല പൂർത്തിയാക്കാനുള്ള ടെണ്ടർ ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ, ആദ്യഘട്ടത്തിൽ കക്കൂസ് മാലിന്യം ലോറികളിലെത്തിച്ച് സംസ്കരിക്കാനാണ് ആലോചന. ഇതിനുള്ള സെപ്റ്റേജ് കോ ട്രീറ്റ്മെന്റ് സംവിധാനം പ്ലാന്റിലുണ്ട്. ലോറികളിലെത്തിക്കുന്ന കക്കൂസ് മാലിന്യത്തിൽ വലിയ അളവിൽ ജലം ചേർത്താണ് സംസ്കരിക്കുന്നത്. ജല ലഭ്യതയ്ക്കായി കുഴൽ കിണർ സ്ഥാപിക്കാനുള്ള നടപടികളും പൂർത്തിയായി.
കൊല്ലം നഗരത്തിന് പുറമേ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യവും പ്ലാന്റിലെത്തിച്ച് സംസ്കരിക്കാം. നിലവിൽ കക്കൂസ് മാലിന്യ മാഫിയ ദൂര സ്ഥലങ്ങളിൽ കൊണ്ടുപോയി സംസ്കരിക്കാനെന്ന പേരിൽ വൻതുക വീടുകളിൽ നിന്ന് പിടിച്ചുവാങ്ങുന്നുണ്ട്. പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ഈ കൊള്ളയും അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |