കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയരായ എൻ.എസ്.പ്രസന്നകുമാറിനെയും പി.ആർ.വസന്തനെയും സി.പി.എം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇരുവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ധാരണയായിരുന്നു. ഇതുസംബന്ധിച്ച തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിടണമെന്ന് പ്രമുഖ നേതാവ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ തീരുമാനം ഇവിടെ മതിയെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഒറ്റപ്പെട്ട എതിർപ്പുകളോടെ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം അംഗീകരിച്ചു.
കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടി അമ്മയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ.എസ്.പ്രസന്നകുമാറിനെതിരായ നടപടി. കരുനാഗപ്പള്ളിയിലെ സി.പി.ഐ സ്ഥാനാർത്ഥി ആർ.രാമചന്ദ്രന്റെ പരാജയവുമായി ബന്ധപ്പെട്ടാണ് പി.ആർ.വസന്തനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്.
സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ തെറ്റുതിരുത്തൽ രേഖയിന്മേൽ നടന്ന ചർച്ചയിൽ ജില്ലയിലെ പ്രമുഖ നേതാക്കൾക്ക് നേരെ വിമർശനമുയർന്നു.
സി.പി.ഐയിലും നടപടി
പിൻവലിക്കണമെന്ന് ആവശ്യം
കരുനാഗപ്പള്ളിയിൽ ആർ.രാമചന്ദ്രന്റെ പരാജയവുമായി ബന്ധപ്പെട്ട് സി.പി.ഐ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് ഉൾപ്പെടെ ജാഗ്രത കുറവുണ്ടായെന്നാണ് സി.പി.ഐ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആർ.രാമചന്ദ്രൻ, കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ജയകൃഷ്ണപിള്ള എന്നിവർക്ക് പറ്റിയ വീഴ്ച ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യാനും ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ.സോമൻപിള്ള, അനിൽ.എസ് കല്ലേലിഭാഗം എന്നിവരെ മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനും തീരുമാനിച്ചു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ഇരുവരെയും ജില്ലാ കൗൺസിലിൽ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അച്ചടക്ക നടപടിക്ക് വിധേയരായവരെ സമ്മേളനത്തിൽ തിരിച്ചെടുക്കുന്നത് ഔചിത്യമല്ലെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. നടപടിക്ക് വിധേയമായവർക്കെതിരെ യാതൊരു കുറ്റങ്ങളും അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നതുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |