കൊല്ലം: കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റ് ആരംഭിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാരും സംസ്ഥാന മാരിടൈം ബോർഡും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി നിത്യാനന്ദ റായ് ലോക് സഭയിൽ അറിയിച്ചു.
കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ആരംഭിക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ച് എൻ.കെ.പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവിലുള്ള നിബന്ധനകൾ അനുസരിച്ച് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന തുറമുഖത്ത് ചെക്ക് പോസ്റ്റ് ആരംഭിക്കും.
കൊല്ലം തുറമുഖത്ത് ചെക്ക്‌പോസ്റ്റ് ആരംഭിക്കുന്നതിനുള്ള പരിശോധന നടത്തിയിരുന്നു. ഒരു തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റ് ആധികാരിക ചെക്ക് പോസ്റ്റായി പ്രഖ്യാപിക്കുന്നത് ഒരു തുടർ നടപടിയാണ്. കൊല്ലം തുറമുഖത്ത് ചെക്ക്‌പോസ്റ്റ് ആരംഭിക്കുന്നതിന് പൂർണചുമതലക്കാരായി രണ്ട് സബ് ഇൻസ്‌പെക്ടർ, കൗണ്ടർ ചുമതലയ്ക്കായി എട്ട് സബ് ഇൻസ്‌പെക്ടർ, കൗണ്ടറിലെ ഉദ്യോഗസ്ഥരെ സഹായിക്കാനായി നാല് കോൺസ്റ്റബിൾ ഉൾപ്പെടെ 14 പൊലീസ് ഉദ്യോഗസ്ഥർ ആവശ്യമാണ്. ചെക്ക് പോസ്റ്റ് ആരംഭിക്കുമ്പോൾ യാത്രക്കാർ എത്തിച്ചേരുന്ന സ്ഥലത്ത് നാല് കൗണ്ടറുകളും യാത്രക്കാർ പുറപ്പെടുന്ന സ്ഥലത്ത് നാല് കൗണ്ടറുകളും ആവശ്യമാണ്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടണം. കമ്പ്യൂട്ടർ സെർവർ റൂം, ടോയ്ലെറ്റോടുകൂടിയ ഡിറ്റെൻഷൻ റും, ഇമിഗ്രേഷൻ ഓഫീസ്, പരിശീലനത്തിനും യോഗം ചേരുന്നതിനും പ്രത്യേക സൗകര്യം, യു.പി.എസ് റൂം, ഇമിഗ്രേഷന് മുന്നിൽ യാത്രക്കാർക്ക് വരിയായി നിൽക്കാനുള്ള സൗകര്യം, യാത്രക്കാർ എത്തിച്ചേരുന്ന കൗണ്ടറിന് മുന്നിൽ ടോയ്ലെറ്റ് സൗകര്യം, ഓഫീസ് പ്രവർത്തനത്തിന് ഫർണീച്ചറുകളും മറ്റ് സൗകര്യങ്ങളും, തടസമില്ലാത്ത വൈദ്യുതി വിതരണം, ഇന്റർകോം സൗകര്യം, നിബന്ധന പ്രകാരമുള്ള താമസ സൗകര്യം എന്നിവ ആവശ്യമാണെന്നും മന്ത്രി എം.പിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |