കണ്ണൂരിൽ 46 ശതമാനം
കാസർകോട്ട് 31 ശതമാനം
കണ്ണൂർ: സംസ്ഥാനത്ത് 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ നടന്ന പ്രസവങ്ങളിൽ 45.39 ശതമാനവും സിസേറിയനുകൾ. ഒരു രാജ്യത്തെ ആകെ പ്രസവങ്ങളിൽ 15 ശതമാനത്തിന് മുകളിൽ സിസേറിയനുകൾ പാടില്ലെന്ന് ലോകാരോഗ്യ സംഘടന കർശന നിർദ്ദേശം നൽകുമ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
55.5 ശതമാനവുമായി ആലപ്പുഴ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിസേറിയൻ പ്രസവങ്ങൾ നടക്കുന്നത്. ഏറ്റവും കുറവ് കാസർകോട്ടും. 31 ശതമാനം പ്രസവങ്ങളാണ് ഇവിടെ സിസേറിയൻ. രാജ്യത്ത് കൂടുതൽ സിസേറിയനുകൾ നടക്കുന്നതിൽ ആറാമതാണ് കേരളം .54.09 ശതമാനവുമായി തെലങ്കാനയാണ് കൂട്ടത്തിൽ ഒന്നാമത്.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നടന്ന 43.57 ശതമാനവും സ്വകാര്യ ആശുപത്രികളിൽ 47.21 ശതമാനവും പ്രസവങ്ങൾ സിസേറിയനാണെന്നാണ് കണക്കുകൾ പറയുന്നത്.
ജില്ല- സർക്കാർ ആശുപത്രി- സ്വകാര്യ ആശുപത്രി (ശതമാനക്കണക്കിൽ)
കാസർകോട് ................. 33.................... 29
കണ്ണൂർ............................. 45...................... 46
കോഴിക്കോട്................. 42...................... 45
വയനാട്........................... 28...................... 45
മലപ്പുറം............................ 33...................... 34
പാലക്കാട് ........................42..................... 39
തൃശ്ശൂർ.............................. 43..................... 43
എറണാകുളം................ 54...................... 54
ഇടുക്കി ..............................53...................... 54
കോട്ടയം.......................... 45...................... 48
ആലപ്പുഴ.......................... 52..................... 59
പത്തനംതിട്ട................... 50..................... 54
കൊല്ലം............................. 48.......................61
തിരുവനന്തപുരം ........42..................... 50
കുറക്കാൻ പദ്ധതികളുണ്ട്
രാജ്യത്ത് സിസേറിയനുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ജില്ലകളിലെ മെഡിക്കൽ ഓഫീസ് മുഖേന ഓരോ മാസവും ജില്ലയിൽ നടന്നിട്ടുള്ള പ്രസവങ്ങളുടെ വിവരം ശേഖരിച്ച് സിസേറിയൻ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.
''ഒരു പ്രസവത്തിന് പൂർണ സജ്ജമല്ലാത്ത ആശുപത്രികൾ സിസേറിയന്റെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നു. ഗൈനക്കോളജിസ്റ്റിനൊപ്പം അനസ്തേഷ്യ വിദഗ്ദരും നിയോനാറ്റോളജിസ്റ്റ്(നവജാത ശിശു വിദഗ്ദർ) ഉൾപ്പെടുന്ന സംഘങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പ്രസവ സമയങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന സങ്കീർണതകളെ പരിഹരിക്കാൻ സാധിക്കു. ഈ സജ്ജീകരണങ്ങൾ ഇല്ലാത്തെടുത്ത് ഇത്തരം സാഹചര്യം വന്നാൽ എന്ത് ചെയ്യും എന്ന് കരുതി സിസേറിയൻ ചെയ്യാൻ ഗൈനക്കോളജിസ്റ്റുകൾ നിർബന്ധിതരാകാറുണ്ട്. നോർമൽ പ്രസവത്തിന് സാദ്ധ്യത ഉണ്ടായിരിക്കെയും പലപ്പോഴും ഗർഭിണിയുടേയും ബന്ധുക്കളുടേയും നിർബന്ധത്തിന് വഴങ്ങിയും സിസേറിയനുകൾ ചെയ്യാറുണ്ട്. വേദന സഹിക്കാൻ തയ്യാറല്ലാത്തതുകൊണ്ടും ചില നക്ഷത്രത്തിൽ കുട്ടികൾ ജനിക്കാൻവേണ്ടിയുമൊക്കെ ബന്ധുക്കൾ നിർബന്ധിക്കാറുണ്ട്''
-ഡോ. സന്തോഷ്.ബി ( റീപ്രൊഡക്റ്റീവ് ചൈൽഡ് ഹെൽത്ത് ഇൻചാർജ്, ഡി.എം.ഓ-കണ്ണൂർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |