പാലക്കാട്: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതാ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഫീൽഡ് സർവേ (ജോയന്റ് മെഷർമെന്റ് സർവേ) ആറുമാസമായിട്ടും പൂർത്തിയാക്കാനാകാതെ അധികൃതർ. എൻ.എച്ച് വിഭാഗത്തിനുവേണ്ടി സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ മൂന്ന് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഫീൽഡ് സർവേ നടത്തുന്നത്.
ജില്ലയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഫീൽഡ് സർവേ പൂർത്തിയാകാത്തതിനാൽ ത്രിമാന വിജ്ഞാപനത്തോടനുബന്ധിച്ചുള്ള സർവേ സ്കെച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇത് പദ്ധതിയുടെ തുടർ നടപടികളെ ബാധിക്കും.
പാലക്കാട് താലൂക്കിലെ പുതുശ്ശേരി വില്ലേജിൽ ജനുവരി ആദ്യവാരമാണ് സർവേ ആരംഭിച്ചത്. മണ്ണാർക്കാട് താലൂക്കിൽ 90% പൂർത്തിയായി. പൊറ്റശ്ശേരി വില്ലേജിൽ നടപടി ഇനിയും പൂർത്തിയാകാനുണ്ട്. ജില്ലയിൽ സർവേക്കായി 13 ഉദ്യോഗസ്ഥരാണുള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് നടപടി ഇഴയാൻ കാരണം. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ 15 പേരെ കൂടി സർവേയ്ക്ക് നിയോഗിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇവർ ജോലിയിൽ പ്രവേശിക്കുന്നതോടെ നടപടി വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ സ്കെച്ച് തയ്യാറായാൽ സ്ഥലം ഏറ്റെടുപ്പിന്റെ അവസാന ഘട്ടമെന്ന നിലയിൽ ത്രിമാന വിജ്ഞാപനം പുറത്തിറക്കും. 2013ലെ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഭൂമിയുടെ നിർണയിച്ച വിലയുടെ രണ്ടര ഇരട്ടി തുകയാവും നഷ്ടപരിഹാരമായി ലഭിക്കുക. സ്ഥലം ഒഴിയാൻ പരമാവധി രണ്ടുമാസം നൽകും. ദേശീയപാത 66 സ്ഥലമെറ്റേടുപ്പ് നിയമം ഗ്രീൻഫീൽഡ് പാതക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കത്തയച്ചിരുന്നു. നിർമ്മിതികളുടെ വില നിർണയിക്കുമ്പോൾ തേയ്മാന ചെലവ് ഒഴിവാക്കണമെന്നാണ് മറ്റൊരാവശ്യം. വിള വില നിർണയം ഉയർത്തണമെന്നും ഇരകളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർ ആവശ്യപ്പെടുന്നുണ്ട്.
ഭാരത് മാല പദ്ധതിക്ക് കീഴിൽ പാലക്കാട് മുതൽ കോഴിക്കോട് വരെ 121 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമ്മിക്കുക. പാതയ്ക്ക് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ആകെ 547 ഹെക്ടർ സ്ഥലം ഏറ്റെടുക്കും. പാലക്കാട് ജില്ലയിൽ മാത്രം പാതയ്ക്ക് 62 കിലോമീറ്റർ നീളമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |