തൃശൂർ: കഥാപാത്രങ്ങളുടെ സ്വാതന്ത്ര്യമാണ് ടെമ്പസ്റ്റ് നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് നാടകസംഘം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭിനേതാക്കളിലൂടെ അതിരുകൾ ലംഘിക്കുന്ന മാനവികതയാണ് ടെമ്പസ്റ്റിലൂടെ അവതരിപ്പിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടക പ്രേമികൾ കാത്തിരുന്ന ടെമ്പസ്റ്റ് നാടകം ഇന്ന് രാത്രി 7 ന് ആക്ടർ മുരളി തീയേറ്ററിലാണ് അരങ്ങേറുന്നത്. പീറ്റർ ബ്രൂക്കും മേരി ഹെലൻ എസ്റ്റിയും ചേർന്നാണ് സംവിധാനം. ഇരുപതാം നൂറ്റാണ്ടിലെ നാടക ഇതിഹാസമാണ് പീറ്റർ ബ്രൂക്ക്. നാടകവേദിയുടെ സങ്കല്പത്തെ തകർത്ത് ഷേക്‌സ്പിയർ, ബ്രെഹ്റ്റ്, പീറ്റർ വെയ്‌സ് തുടങ്ങി നിരവധി നാടകകൃത്തുക്കളുടെ നാടകങ്ങൾ പുനരവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പീറ്റർ ബ്രൂക്കിന്റെ ഇന്ത്യയുമായുള്ള ബന്ധം തുടങ്ങുന്നത് മഹാഭാരതം നാടകാവിഷ്‌കാരത്തിലൂടെയാണ്. ഇതിനായി 1984ൽ കൊൽക്കത്തയിൽ എത്തി പണ്ഡിതന്മാരെയും നാടകപ്രവർത്തകരെയും സംവിധായകരെയും അഭിനേതാക്കളെയും കണ്ട് വിവിധ വശങ്ങൾ സംസാരിച്ചു. 1985ൽ പീറ്റർ ബ്രൂക്ക് ഫ്രാൻസിൽ മഹാഭാരതം നാടകം അവതരിപ്പിച്ചു. 16 രാജ്യങ്ങളിൽ നിന്ന് 21 അഭിനേതാക്കളെ ഉൾപ്പെടുത്തിയായിരുന്നു ആവിഷ്‌ക്കാരം. 2016ൽ മുംബയിലായിരുന്നു മഹാഭാരതത്തിന്റെ ഇന്ത്യൻ അവതരണം. 2021ൽ ഇന്ത്യ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |