കോട്ടയം . രണ്ടാഴ്ചയായി തുടരുന്ന സെർവർ തകരാർ പൂർണമായും പരിഹരിക്കാനാവാത്തത് ഇടപാടുകാരെ വട്ടംചുറ്റിക്കുന്നു. ആധാരം രജിസ്റ്റർ ചെയ്യാനും ബാദ്ധ്യതാ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അപേക്ഷകളിൽ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്താനും കഴിയാത്തതിനാൽ ജനം കുഴങ്ങി. സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിയിരിക്കെ തുടരെത്തുടരെ ഉണ്ടാകുന്ന സെർവർ തകരാർ ഭൂമി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തിരിച്ചടിയാണ്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് സെർവറിന്റെ നിയന്ത്രണം. അപ്ഡേഷൻ നടപടികളുടെ ഭാഗമായാണ് സെർവർ തടസപ്പെട്ടതെന്നാണ് പറയുന്നത്. എന്നാൽ സേവനങ്ങൾ തടസ്സപ്പെടുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് സബ് രജിസ്ട്രാർ ജീവനക്കാർ പറയുന്നു. അതിനാൽ പല ദിനങ്ങളിലും സെർവർ തകരാർ പരിഹരിക്കപ്പെടുന്നതും കാത്തിരിക്കുകയാണ് ജീവനക്കാർ. സേവനങ്ങൾ പൂർണമായും തടസപ്പെട്ട ദിവസങ്ങളുമുണ്ട്. ഡിജിറ്റൽ ഒപ്പു രേഖപ്പെടുത്താനടക്കം പലപ്പോഴും ആറു മണിക്ക് ശേഷവും ജോലി ചെയ്യേണ്ട ഗതികേടിലാണെന്ന് ജീവനക്കാർ പറയുന്നു.
സർക്കാരിന് നഷ്ടം ലക്ഷങ്ങൾ.
രജിസ്ട്രേഷൻ മുടങ്ങിയതോടെ സ്റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് സർക്കാരിന് നഷ്ടമായത്. ജില്ലയിൽ 23 സബ് രജിസ്ട്രാർ ഓഫീസുകളിലായി പ്രതിദിനം നൂറിനും ഇരുനൂറിനും ഇടയിൽ ആധാരം രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. കളക്ടറേറ്റിലെ ഓഫീസിൽ പ്രതിദിനം മുപ്പതോളം ആധാരം രജിസ്ട്രേഷൻ നടക്കും. സെർവർ തകരാറിനെ തുടർന്ന് ചില ദിവസങ്ങളിൽ അത് അഞ്ചായി ചുരുങ്ങി. ചിലപ്പോഴാകട്ടെ ഒന്നുമില്ല.
സബ് രജിസ്ട്രാർ ഓഫീസുകൾ . 23.
പ്രതിദിനം ശരാശരി രജിസ്ട്രേഷൻ . 150 - 200.
ആധാരം എഴുത്തുകാരൻ ശിവപ്രസാദ് പറയുന്നു.
"രജിസ്ട്രേഷൻ, റവന്യൂ വകുപ്പുകളിലെല്ലാം സെർവർ തകരാർ പ്രധാന പ്രശ്നമാണ്. പൊതുജനങ്ങളാണ് ഇതുമൂലം വലയുന്നത്. സെർവർ തകരാർ ഇടയ്ക്കിടെ ഉണ്ടാകുന്നത് പരിഹരിക്കപ്പെടണം".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |